Air India Plane Crash
14, June, 2025
Updated on 14, June, 2025 34
![]() |
Air India Plane Crash: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിന്ന് താനെങ്ങനെയാണ് രക്ഷപെട്ടതെന്ന് വിശദീകരിച്ച് വിശ്വഷ് കുമാർ. എയർ ഇന്ത്യ എഐ171 അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയാണ് വിശ്വാഷ് കുമാർ രമേശ്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് വിശ്വഷ് കുമാർ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആശുപത്രിയിലെത്തി വിശ്വഷിനെ കണ്ടിരുന്നു. ഇന്നലെയാണ് രാജ്യത്തെ നടുക്കിയ വിമാന ദുരന്തം സംഭവിക്കുന്നത്.
വിമാനത്തിന്റെ ഇടതുവശത്തുള്ള എമർജൻസി വാതിലിനടുത്തുള്ള 11A സീറ്റിലെ യാത്രക്കാരനായിരുന്നു വിശ്വഷ്. പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിൽ വിമാനം വേർപിരിഞ്ഞുവെന്നും തന്റെ സീറ്റ് തെറിച്ചു പോയെന്നും അദ്ദേഹം പറയുന്നു. "വിമാനം തകർന്നു, എന്റെ സീറ്റ് തെറിച്ചു പോയി, അങ്ങനെയാണ് ഞാൻ രക്ഷപ്പെട്ടത്." അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ചികിത്സിക്കുന്ന ഡോക്ടർമാരോട് അദ്ദേഹം പറഞ്ഞു.
താൻ അപകട സമയം വിമാനത്തിൽ നിന്ന് ചാടിയില്ലെന്നും വിശ്വഷ് പറഞ്ഞു. നിലവിൽ ട്രോമ വാർഡിൽ നിരീക്ഷണത്തിലാണ് വിശ്വഷ്. ഇന്നലെ ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം തകർന്നു വീണത്. അപകടത്തിൽ 265 പേരാണ് മരിച്ചത്.
230 യാത്രക്കാരിൽ 169 പേർ ഇന്ത്യൻ പൗരന്മാരാണ്. വിമാനത്തിലുണ്ടായിരുന്ന 61 വിദേശികളിൽ 53 ബ്രിട്ടിഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമായിരുന്നു. യാത്രക്കാരിൽ 11 കുട്ടികളും 2 കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. വിമാനത്തിലെ 12 ജീവനക്കാരിൽ രണ്ടു പൈലറ്റുമാരും 10 കാബിൻ ക്രൂവുമായിരുന്നു. ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിൽ ഉൾപ്പെടുന്നു.