11, June, 2026
Updated on 11, June, 2026 2
വാഷിംഗ്ടണ്‍: തുടർച്ചയായ മൂന്നാംരാത്രിയും ഇറാനെതിരെ കടുത്ത ആക്രമണം നടത്തുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത സോഷ്യല്‍ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. അമേരിക്ക ഇന്ന് രാത്രി ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന, റഡാർ, മറ്റ്പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയുടെയെല്ലാം ആക്രമണ ശേഷി ഇതിനകംതന്നെ ഇല്ലാതായി കഴിഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്നലെ നല്‍കിയ സമാനമായ മുന്നറിയിപ്പിന്റെ തുടർച്ചയായാണ് ട്രംപിന്റെ പുതിയ ഭീഷണി.
ഇറാന്റെ സാമ്പത്തിക ജീവനാഡിയും രാജ്യത്തിന്റെ ക്രൂഡ് കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും കൈകാര്യം ചെയ്യുന്നതുമായ ഖാർഗ് ദ്വീപ് അമേരിക്ക പിടിച്ചെടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. അതിവിദൂരമല്ലാത്ത ഒരു ഘട്ടത്തില്‍ വെനസ്വേലയില്‍ ചെയ്ത പോലെ ഇറാനിലെ എണ്ണ, പ്രകൃതി വാതക വിപണികളുടെ പൂർണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും, ഇത് വെനസ്വേലയ്ക്കും അമേരിക്കയ്ക്കും ഒരുപോലെ ഗുണമുള്ള രീതിയിലാണ് ഇപ്പോള്‍ പ്രവർത്തിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാനിലെ ഒന്നിലധികം കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയതായി യു.എസ് സെൻട്രല്‍ കമാൻഡ് ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു. അതേസമയം രാജ്യത്തിന്റെ പലഭാഗങ്ങളിലും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കിയതായും പടിഞ്ഞാറൻ ടെഹ്റാൻ, ഫാർസ് പ്രവിശ്യ, ബന്ദർ അബ്ബാസ്, ഖേഷം ദ്വീപ്, കിഷ്, മിനാബ്, മദ്ധ്യ ഇസ്ഫഹാന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഫോടനങ്ങള്‍ കേട്ടതായും ഇറാനിലെ പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു .