ന്യൂഡൽഹി : സ്വയം പ്രഖ്യാപനത്തിലൂടെ മാത്രം ഇന്ത്യയിൽ ഇനി നിയമപരമായി ട്രാൻസ്ജെൻഡർ ആകാൻ കഴിയില്ല. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ സ്വത്വനിർണ്ണയത്തിലും അവകാശങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ (അവകാശ സംരക്ഷണം) ഭേദഗതി ബിൽ 2026 ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിൽ ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. 2019-ലെ നിയമപ്രകാരം ഒരു വ്യക്തിക്ക് തന്റെ ലിംഗസ്വത്വം സ്വയം നിശ്ചയിക്കാൻ അവകാശമുണ്ടായിരുന്നു. എന്നാൽ പുതിയ ഭേദഗതി പ്രകാരം ഈ അവകാശം നീക്കം ചെയ്തു. കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാറാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്.
ഇനി മുതൽ ഒരാൾ ട്രാൻസ്‌ജെൻഡർ ആണോ എന്ന് തീരുമാനിക്കുന്നത് ജില്ലാതലത്തിലുള്ള മെഡിക്കൽ ബോർഡായിരിക്കും. ബോർഡിന്റെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ഔദ്യോഗിക രേഖകളിൽ ലിംഗമാറ്റം രേഖപ്പെടുത്താൻ സാധിക്കൂ. കിന്നർ, ഹിജഡ, അരവാണി തുടങ്ങിയ വിഭാഗങ്ങളെയും ജനിതകപരമായോ ശാരീരികമായോ വ്യത്യാസങ്ങളുള്ളവരെയുമാണ് ഇനി മുതൽ ട്രാൻസ്‌ജെൻഡർ നിർവചനത്തിൽ ഉൾപ്പെടുത്തുക.
സമൂഹത്തിന് സുരക്ഷയും ആനുകൂല്യങ്ങളും നൽകുക എന്നതാണ് ബിൽ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീരേന്ദ്ര കുമാർ പറഞ്ഞു. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് നിയമത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, അവർക്ക് കൃത്യമായ ഒരു നിർവചനം നൽകേണ്ടത് അത്യാവശ്യമായിരുന്നു, ആ ആവശ്യം പരിഹരിക്കുന്നതിനാണ് ഈ ബിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി...