ജൂൺ 11 ന് തീരനിവാസികൾ ജാഗരൂകരാവണം

Coastal residents should be vigilant on June 11th
6, June, 2025
Updated on 6, June, 2025 37

kerala pedia

വി. ടി. സെബാസ്റ്റ്യൻ 


ജൂൺ 11 വെളുത്ത വാവ്  ദിവസം  വലിയ വേലിയേറ്റം രാത്രി ഉണ്ടാകും.  എല്ലാവരും ഉറങ്ങുന്ന സമയത്ത് വലിയ കടൽ കയറ്റം ഉണ്ടായാൽ കൂടുതൽ അപകടം സംഭവിക്കാമെന്ന്  ചെല്ലാനം -  കൊച്ചി ജനകീയ വേദി ജനറൽ കൺവീനർ വി. ടി. സെബാസ്റ്റ്യൻ  സന്നദ്ധ സംഘടനകളെ അറിയിച്ചു.  മേയ് 25 ന് ആരംഭിച്ച കടൽകയറ്റം വളരെ രൂക്ഷമായില്ല. കടലിൽ വടക്കൻ നീരും (വടക്കു നിന്ന് തെക്കോട്ട് കടൽ ജലം ഒഴുക്ക്), കാറ്റ് വടക്ക് പടിഞ്ഞാറ് നിന്ന് തെക്ക് കിഴക്കോട്ടും ആയിരുന്നു ഇതായിരുന്നു അതിന് കാരണം.

 കഴിഞ്ഞുപോയ ചക്രവാത ചുഴിയിൽ (നൂന മർദ്ദം) കാറ്റ് വീശിയത് ഘടികാര എതിർ ദിശയിലാണ് (ആൻ്റി ക്ലോക്ക് വൈസ്). ചില ദിവസങ്ങളിൽ വലിയ കാറ്റ് വീശി എങ്കിലും അവയും വടക്കു പടിഞ്ഞാറൻ കാറ്റ് ആയിരുന്നു. കൂടാതെ വേലി ഏറ്റം അതി രൂക്ഷമായ സമയത്തല്ലായിരുന്നു ശക്തമായ കാറ്റ് വന്നതും.

    സാധാരണ കാലവർഷത്തിൽ കടൽ കയറുമ്പോൾ തെക്കു പടിഞ്ഞാറൻ കാറ്റും കടലിൽ തെക്കൻ നീരും ആയിരിക്കും പതിവ്. ഇനിയും 6 വാവുകൾ കൂടി ഈ കാലവർഷ കാലത്ത് അവശേഷിക്കുന്നുണ്ട്.

     പല സ്ഥലങ്ങളിലെയും വീടുകളിൽ കടൽ കയറാതെ ഇരുന്നത് ജിയോ ബാഗും മണൽ വാടകളും വന്ന കടൽ ജലത്തെ തടഞ്ഞതിനാൽ മാത്രമാണ്. പല ജിയോ ബാഗുകളും ദ്രവിച്ചു പൊട്ടി തകർന്ന് ഇരിക്കുകയുമാണ്. കടൽ ഭിത്തിയോട് ചേർന്ന വീടുകൾ കൂടുതൽ ശ്രദ്ധിക്കണം.

  പ്രാദേശികമായി യുവാക്കൾ സന്നദ്ധ സേനകൾ ഉണ്ടാക്കി രാത്രി കാലത്ത് വേലിയേറ്റം നിറയുന്ന സമയം വരെ കാത്തിരിക്കണം. വാവു മുതൽ 8 ദിവസവും കടൽ തീരത്ത് പകൽ സമയം വന്ന് നിന്ന്  നിരീക്ഷിക്കണം.

  കടലിലെ ഒഴുക്ക്, കാറ്റിൻ്റെ ദിശ, വേഗം, ആഴ കടലിൽ തിരമാല ഒടിയുന്നുണ്ടോ, കടൽ ജലം കലങ്ങി മറിഞ്ഞതാണോ, ശക്തമായ മഴ മേഘങ്ങൾ ഇതെല്ലാം സസൂക്ഷ്മം നിരീക്ഷിക്കണം.

  സന്നദ്ധ സേന എല്ലാ വീടുകളിലെയും ഫോൺ നമ്പരുകൾ വാങ്ങി വയ്ക്കണം. രാത്രി കടൽ കയറിയാൽ വാട്ട്സ് അപ്പ് ഗ്രൂപ്പിൽ മാത്രം ഇടാതെ എല്ലാവരെയും വിളിച്ചു പറയണം. ഫോണുകൾ ചാർജ് ചെയ്തു വയ്ക്കണം. ഫോൺ ഇല്ലാത്ത വീടുകളിൽ ചെന്നു വിളിക്കണം.

  ഇതു വരെ കടൽ വെള്ളം കയറാത്ത വീടുകളിലും പ്രദേശങ്ങളിലും വാഹനം, ഗൃഹോപകരണങ്ങൾ വില പിടിപ്പുള്ള രേഖകളും വസ്തുക്കളും സൂക്ഷിക്കുക. പ്രായമായവരെയും രോഗികളെയും ഒറ്റയ്ക്കു താമസിക്കുന്നവരെയും  കരുതുക.

  ചെല്ലാനം - കൊച്ചി തീരക്കടലിലെ ആഴം ക്രമാതീതമായി കൂടിയതാണ് ഇവിടത്തെ കടൽ ആക്രമണത്തിന് കാരണം. തീരക്കടലിലെ ആഴം കുറയ്ക്കാതെ കടൽ ആക്രമണം കുറയ്ക്കുവാനും കഴിയില്ലെന്ന് വി. ടി.സെബാസ്റ്റ്യൻ പറഞ്ഞു.

Feedback and suggestions

Related news