9, February, 2026
Updated on 9, February, 2026 10
യുറേനിയം സമ്പുഷ്ടീകരണ പരിപാടി ഉപേക്ഷിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. സൈനിക ഭീഷണികളോ സാമ്പത്തിക ഉപരോധങ്ങളോ ഇറാനെ പിന്തിരിപ്പിക്കില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഞായറാഴ്ച ടെഹ്‌റാനിൽ പറഞ്ഞു.
ഒമാനിൽ അമേരിക്കയുമായി നടന്ന നിർണ്ണായക ചർച്ചകൾക്ക് പിന്നാലെയാണ് ഇറാൻ്റെ ഈ കർശന നിലപാട്. യുറേനിയം സമ്പുഷ്ടീകരണം ഇറാൻ്റെ പരമാധികാരവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അതിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഒമാനിലെ മസ്കറ്റിൽ വെള്ളിയാഴ്ചയാണ് ഇറാനും അമേരിക്കയും തമ്മിലുള്ള പരോക്ഷ ചർച്ചകൾ പുനരാരംഭിച്ചത്. ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയൻ ചർച്ചകളെ 'പുരോഗതിയിലേക്കുള്ള ചുവടുവെപ്പ്' എന്ന് വിശേഷിപ്പിച്ചിരുന്നു.എന്നാൽ, ചർച്ചകൾക്ക് പിന്നാലെ അമേരിക്ക പുതിയ ഉപരോധങ്ങളും താരിഫ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയത് ടെഹ്‌റാനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇറാൻ്റെ സ്വഭാവം നിർണ്ണയിക്കാൻ ആർക്കും അവകാശമില്ലെന്നും യുദ്ധം അടിച്ചേൽപ്പിക്കപ്പെട്ടാലും സമ്പുഷ്ടീകരണത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അരാഗ്ചി പ്രഖ്യാപിച്ചു.അറേബ്യൻ കടലിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിൻ്റെ സാന്നിധ്യത്തെ ഇറാൻ തള്ളിക്കളഞ്ഞു. "അമേരിക്കയുടെ സൈനിക വിന്യാസം ഞങ്ങളെ ഭയപ്പെടുത്തുന്നില്ല. ശക്തിയിലൂടെയുള്ള സമാധാനം എന്ന അവരുടെ നയം ഇറാനിൽ വിലപ്പോവില്ല," അരാഗ്ചി പറഞ്ഞു. അമേരിക്കയുടെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നറും കഴിഞ്ഞ ദിവസം ഈ കപ്പൽ സന്ദർശിച്ച് സൈനിക സന്നദ്ധത പരിശോധിച്ചിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി വ്യാപാരത്തിൽ ഏർപ്പെടുന്ന രാജ്യങ്ങൾക്കെതിരെ പുതിയ താരിഫ് ഏർപ്പെടുത്തുന്നതിനുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവെച്ചു. 25 ശതമാനം വരെ താരിഫ് ചുമത്താനാണ് നീക്കം. ചൈന, ഇന്ത്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളെ ഇത് ബാധിച്ചേക്കാം. ഇറാന്റെ എണ്ണ കയറ്റുമതി തടയുന്നതിനായി ഷിപ്പിംഗ് കമ്പനികൾക്ക് മേലും പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളും ചർച്ചകൾക്ക് പശ്ചാത്തലമാകുന്നുണ്ട്. ഡിസംബർ അവസാനം തുടങ്ങിയ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് ഇറാൻ പുറത്തുവിട്ടു.
3,117 പേർ കൊല്ലപ്പെട്ടതായാണ് സർക്കാർ കണക്ക്. എന്നാൽ മനുഷ്യാവകാശ സംഘടനയായ എച്ച്‌ആർഎൻഎ (HRANA) പറയുന്നത് മരണസംഖ്യ 7,000 കടന്നുവെന്നാണ്. 51,000-ത്തിലധികം ആളുകളെ അറസ്റ്റ് ചെയ്തതായും സംഘടന ആരോപിക്കുന്നു.
തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്ന് ഇറാൻ ആവർത്തിച്ചു. "അവർ ഞങ്ങളുടെ അറ്റോമിക് ബോംബിനെ ഭയപ്പെടുന്നു, എന്നാൽ ഞങ്ങൾ ബോംബ് നിർമ്മിക്കാൻ ആഗ്രഹിക്കുന്നില്ല. വലിയ ശക്തികളോട് 'ഇല്ല' എന്ന് പറയാനുള്ള കരുത്താണ് ഞങ്ങളുടെ അറ്റോമിക് ബോംബ്," അരാഗ്ചി പറഞ്ഞു.ഉപരോധങ്ങൾ നീക്കിയാൽ മാത്രമേ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കൂ എന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.