3, March, 2026
Updated on 3, March, 2026 5
ഇറാൻ-അമേരിക്ക യുദ്ധം നാലാം ദിവസത്തിലേക്ക് കടന്നതോടെ പശ്ചിമേഷ്യൻ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള വിമാന സർവീസുകളിൽ വലിയ അനിശ്ചിതത്വം തുടരുന്നു. ചൊവ്വാഴ്ച ഭാഗികമായി വിമാന സർവീസുകൾ പുനരാരംഭിച്ചെങ്കിലും വ്യോമപാതയിലെ നിയന്ത്രണങ്ങൾ കാരണം പല വിമാനങ്ങളും യാത്ര പാതിവഴിയിൽ ഉപേക്ഷിച്ചു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി ചില പ്രത്യേക സർവീസുകളും ഷെഡ്യൂൾ ചെയ്ത സർവീസുകളും നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട മൂന്ന് എമിറേറ്റ്‌സ് വിമാനങ്ങൾ ആകാശത്ത് വെച്ച് തന്നെ തിരിച്ചിറക്കേണ്ടി വന്നു. ഡൽഹി, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനങ്ങളാണ് മേഖലയിലെ വ്യോമപാത നിയന്ത്രണങ്ങൾ കാരണം പുറപ്പെട്ട വിമാനത്താവളങ്ങളിലേക്ക് തന്നെ മടങ്ങിയത്.മുംബൈയിൽ നിന്ന് പുറപ്പെട്ട ഒരു വിമാനം മാത്രമാണ് ആകാശത്ത് വെച്ച് ദിശ മാറ്റിയെങ്കിലും ദുബായിൽ ലാൻഡ് ചെയ്തത്. ഇതിനുപുറമെ, സുരക്ഷാ ഭീഷണികളെയും ഡ്രോൺ ആക്രമണ സാധ്യതകളെയും തുടർന്ന് റിയാദിലേക്ക് പുറപ്പെട്ട പല അന്താരാഷ്ട്ര വിമാനങ്ങളും വഴിതിരിച്ചുവിട്ടു.
പ്രതിസന്ധി ഘട്ടത്തിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കാൻ ഇന്ത്യൻ വിമാനക്കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്. 2026 മാർച്ച് 3-ന് ജിദ്ദയിൽ നിന്ന് ഇന്ത്യയിലേക്ക് 10 പ്രത്യേക സർവീസുകൾ നടത്തുമെന്ന് ഇൻഡിഗോ അറിയിച്ചു.
ഇതിൽ ജിദ്ദയിൽ നിന്ന് മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കുള്ള നാല് വിമാനങ്ങൾക്ക് ഇതിനകം അനുമതി ലഭിച്ചിട്ടുണ്ട്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യുദ്ധം കാരണം യാത്ര ചെയ്യാൻ കഴിയാത്തവർക്കാണ് ഇതിൽ മുൻഗണന. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ചാണ് ഇൻഡിഗോ ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ആകശ എയറും ജിദ്ദയിലേക്കുള്ള തങ്ങളുടെ സർവീസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചു. മാർച്ച് 3, 4 തീയതികളിൽ മുംബൈ-ജിദ്ദ-മുംബൈ സെക്ടറിൽ വിമാനങ്ങൾ സർവീസ് നടത്തും. മാർച്ച് 4-ന് അഹമ്മദാബാദ്-ജിദ്ദ സർവീസും ഉണ്ടാകും. എന്നാൽ അബുദാബി, ദോഹ, കുവൈറ്റ്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള ആകശ എയർ സർവീസുകൾ മാർച്ച് 4 വരെ നിർത്തിവെച്ചിരിക്കുകയാണ്. സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമേ മറ്റ് സർവീസുകൾ പുനരാരംഭിക്കൂ.