സഖ്യ ചർച്ചകളില്ല; അമിത് ഷായെ കണ്ട് എടപ്പാടി പളനിസ്വാമി


8, January, 2026
Updated on 8, January, 2026 30



നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ചർച്ചകൾ സജീവമായി തുടരുന്നതിനിടെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടതായി എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി. എന്നാൽ സഖ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ പരിഗണിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.


വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടാളി മക്കൾ കക്ഷി (പി.എം.കെ) എൻ.ഡി.എയിൽ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പളനിസ്വാമിയുടെ സന്ദർശനം.കേന്ദ്രമന്ത്രി പുതുക്കോട്ടയിലായിരുന്നപ്പോൾ മുൻകാല തിരക്കുകൾ കാരണം ഷായെ കാണാൻ കഴിഞ്ഞില്ലെന്ന് പളനിസ്വാമി ഡൽഹിയിലെ തമിഴ്‌നാട് ഹൗസിൽ സംസാരിക്കവെ പറഞ്ഞു. എഐഎഡിഎംകെയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്ന് ഷാ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചില പാർട്ടികളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും അവർ ഔദ്യോഗികമായി ചേർന്നുകഴിഞ്ഞാൽ വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്നും അതുവരെ രഹസ്യം നിലനിർത്തുമെന്നും പളനിസ്വാമി വ്യക്തമാക്കി.വി.കെ ശശികല എ.ഐ.എ.ഡി.എം.കെയിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് ചോദ്യം തന്നെ ഉയരുന്നില്ലെന്ന് വ്യക്തമാക്കിയ പളനിസ്വാമി, ഒ. പനീർസെൽവം പാർട്ടിയിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയും തള്ളിക്കളഞ്ഞു.എ.ഐ.എ.ഡി.എം.കെ ശക്തമായി തന്നെ തുടരുകയാണ്. . 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ സഖ്യം 72 മണ്ഡലങ്ങളിൽ വിജയിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.സഖ്യത്തെ ഭരിക്കുന്നത് പുറത്തുള്ളവരാണെന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പരാമർശത്തിന് മറുപടിയായി, എ.ഐ.എ.ഡി.എം.കെയാണ് തങ്ങളുടെ സഖ്യത്തിന് നേതൃത്വം നൽകുന്നതെന്ന് പളനിസ്വാമി പറഞ്ഞു.ഡിഎംകെ കോൺഗ്രസുമായി സഖ്യത്തിലാണെന്ന് ഓർമപ്പെടുത്തിയ പളനിസ്വാമി, അടിയന്തരാവസ്ഥ, മിസ, ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങൾ എന്നിവയെക്കുറിച്ച് പരാമർശിച്ചു. 1999 ൽ ഡിഎംകെ ബിജെപിയുമായി സഖ്യമുണ്ടാക്കിയ കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു, രാഷ്ട്രീയ സഖ്യങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരുന്നുവെന്നും ഏതൊരു പാർട്ടിയേക്കാളും നേതാവിനേക്കാളും വലുതാണ് ജനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


തമിഴ്നാട്ടിൽ ക്രമസമാധാനം തകർന്നുവെന്നും സംസ്ഥാനത്തിന്റെ കടം 5.5 ലക്ഷം കോടി രൂപയാണെന്നും പളനിസ്വാമി ആരോപിച്ചു. ഒരു അഴിമതിയുമായി ബന്ധപ്പെട്ട രേഖകൾ ഗവർണർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈ വിഷയം ചൂണ്ടിക്കാണിക്കുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നും കോടതി ഇടപെടലിനെ തുടർന്നാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.




Feedback and suggestions