സിപിഎമ്മിനെ തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; ഇഡി നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതം: പിണറായി വിജയൻ


12, September, 2026
Updated on 12, September, 2026 7



മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെതിരെ (ഇ.ഡി) രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇ.ഡിയുടെ നടപടികൾക്കെതിരെ ആഞ്ഞടിച്ചത്. കോടതികൾ തള്ളിക്കളഞ്ഞ ആരോപണങ്ങൾക്ക് രാഷ്ട്രീയ വ്യാഖ്യാനം നൽകാനാണ് ഇ.ഡി ബോധപൂർവ്വം ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മൂന്നു വ്യത്യസ്ത കോടതികൾ പരിശോധിച്ചു തള്ളിയ അതേ ആരോപണങ്ങൾ തന്നെ പുതിയ പേരുകളിൽ വീണ്ടും ഉന്നയിക്കുന്നത് എന്തിനാണെന്ന് ചോദിച്ച അദ്ദേഹം, ഒരേ കാര്യത്തിനായി ഒരു വ്യക്തി എത്ര തവണ തന്റെ നിരപരാധിത്വം തെളിയിക്കേണ്ടി വരുമെന്നും ആരാഞ്ഞു. തന്റെ മകൾ വീണയുടെ കൈയിൽ നിന്ന് ഡയറി പിടിച്ചെടുത്തു എന്ന തരത്തിലുള്ള വാർത്തകൾ ശുദ്ധ അസംബന്ധമാണെന്നും, ഡയറിയിലെ 'പി.വി.' എന്നത് താനല്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു അന്വേഷണ ഏജൻസി പാലിക്കേണ്ട കുറഞ്ഞ അന്തസ്സ് പോലും ഇ.ഡിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.


രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഇ.ഡി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും, ഡി.ജി.പിക്ക് നൽകിയ കത്തുകളിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. തനിക്ക് ഇ.ഡിയുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായി ഒരു കത്തും ലഭിച്ചിട്ടില്ല. സി.പി.എമ്മിനെ തകർക്കാൻ ബി.ജെ.പിയും കോൺഗ്രസും കൈകോർത്ത് പ്രവർത്തിക്കുകയാണെന്നും, തനിക്കെതിരെയുള്ള ഇ.ഡിയുടെ നീക്കം പാർട്ടിയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ അജണ്ടയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം നീക്കങ്ങൾ നടത്തുന്നവരോട് സഹതാപം മാത്രമാണുള്ളതെന്നും, പാർട്ടിയെ തകർത്തു കളയാമെന്ന ദുർമോഹം ആരും വെച്ചുപുലർത്തേണ്ടതില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പാർട്ടി സെക്രട്ടറി ആകുന്നതിന് മുൻപ് മുതൽ തനിക്ക് നേരെ മനുഷ്യത്വരഹിതരായ ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നും, 2016-ൽ സർക്കാർ അധികാരത്തിൽ വന്നതുമുതൽ ഇതേ രീതിയിലുള്ള കടന്നാക്രമണങ്ങൾ തുടരുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.


സേവനം നൽകാതെ എക്സാലോജിക് കമ്പനിക്ക് സി.എം.ആർ.എൽ. പണം നൽകിയെന്നായിരുന്നു ഇ.ഡിയുടെ ആദ്യത്തെ ആരോപണമെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി, സി.എം.ആർ.എല്ലിന് സാമ്പത്തിക നഷ്ടമുണ്ടായെന്നായിരുന്നു അന്ന് അവർ പറഞ്ഞിരുന്നതെന്നും വ്യക്തമാക്കി. എന്നാൽ ഇപ്പോൾ അതിൽ നിന്നും വ്യത്യസ്തമായി എക്സാലോജികിന് നൽകിയ പണം കൈക്കൂലിയാണെന്നാണ് ഇ.ഡിയുടെ പുതിയ ഭാഷ്യം. താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സി.എം.ആർ.എല്ലിന് എന്ത് വഴിവിട്ട സഹായമാണ് നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കണമെന്നും, കേരള ഹൈക്കോടതി തന്നെ ഇതിൽ തെളിവുകളില്ലെന്ന് വ്യക്തമാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇ.ഡിയുടെ കണ്ടെത്തലുകൾ വീണ സമ്മതിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശുദ്ധനുണയാണ്. ഇത്തരം ഉണ്ടയില്ലാ വെടികൾ കേട്ട് ആരും ഞെട്ടുമെന്ന് കരുതേണ്ടതില്ല. ഇടതുമുന്നണിയിലെ ഘടകകക്ഷിയായ സി.പി.ഐയുടെ നിലപാടുകളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, സി.പി.ഐ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് തനിക്ക് പറയാനാകില്ലെന്നായിരുന്നു പിണറായി വിജയന്റെ മറുപടി.




Feedback and suggestions