8, September, 2026
Updated on 8, September, 2026 5
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാരയുദ്ധം രൂക്ഷമാകുന്നതിനിടെ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ തിരിച്ചടി തീരുവ ഏര്‍പ്പെടുത്തി കാനഡ. ചൊവ്വാഴ്ച പുലര്‍ച്ചെ മുതലാണ് പുതിയ തീരുവ പ്രാബല്യത്തില്‍ വന്നത്. ഏകദേശം 700 അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 15 ശതമാനം മുതല്‍ 50 ശതമാനം വരെയാണ് തീരുവ. സ്റ്റീല്‍, അലുമിനിയം തുടങ്ങിയ അസംസ്‌കൃത വസ്തുക്കള്‍ മുതല്‍ ടോയ്‌ലറ്റ് പേപ്പര്‍, കോയിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍ക്കേഡ് ഗെയിമുകള്‍ വരെയുള്ള ഉല്‍പ്പന്നങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഓഗസ്റ്റ് 22ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം 2,800 കോടിയിലധികം ഡോളര്‍ മൂല്യമുള്ള നൂറുകണക്കിന് കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. പ്ലൈവുഡ്, സിമന്റ്, വൈന്‍, ഹോക്കി സ്റ്റിക്കുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളെയാണ് അന്ന് തീരുവ ബാധിച്ചത്. ഇതിന് മറുപടിയായാണ് കാനഡ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. പുതിയ തീരുവകള്‍ മൂലം ഉല്‍പ്പാദനച്ചെലവും വിതരണ ശൃംഖലയിലെ പ്രതിസന്ധികളും വര്‍ധിക്കുമെന്ന ആശങ്കയിലാണ് കനേഡിയന്‍ ബിസിനസുകള്‍.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന കനേഡിയന്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് ബിസിനസിന്റെ പ്രസിഡന്റ് ഡാന്‍ കെല്ലി, പുതിയ നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ചു. ു. മുന്‍ ഘട്ടങ്ങളിലെ തീരുവകള്‍ പ്രധാനമായും കാറുകളും വലിയ വ്യവസായ ഉല്‍പ്പന്നങ്ങളുമാണ് ബാധിച്ചതെങ്കില്‍, ഇത്തവണ ചെറുകിട, ഇടത്തരം ബിസിനസുകളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്നും കെല്ലി വ്യക്തമാക്കി.
മാനിറ്റോബ ആസ്ഥാനമായ ജെഎസ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനവും പുതിയ തീരുവയില്‍ പ്രതിസന്ധിയിലാണ്. കമ്പനിയുടെ വില്‍പ്പന അളവിന്റെ ഏകദേശം 60 ശതമാനവും അമേരിക്കന്‍ ഉല്‍പ്പന്നങ്ങളാണെന്ന് ജനറല്‍ മാനേജര്‍ ബ്രയന്‍ കൈക പറഞ്ഞു. ബെഡ്‌റൂം ഫര്‍ണിച്ചറുകളിലെ വലിയ ഇനങ്ങള്‍ക്ക് 50 ശതമാനവും ചെറിയ ഇനങ്ങള്‍ക്ക് 25 ശതമാനവും വരെ തീരുവ ബാധിക്കുമെന്നാണ് നിലവിലെ വിവരം. തീരുവ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലാത്തത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതായും അദ്ദേഹം പറഞ്ഞു. നിലവില്‍ അധിക ചെലവ് കമ്പനി തന്നെ വഹിക്കാനാണ് ശ്രമമെങ്കിലും ഇത് എത്രകാലം തുടരാനാകുമെന്ന് വ്യക്തമല്ല.
മക്മാസ്റ്റര്‍ സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസര്‍ കോളിന്‍ മാങിന്റെ അഭിപ്രായത്തില്‍, രാജ്യത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളും സമാനമായ പ്രതിസന്ധിയിലാണ്. കഴിഞ്ഞ വര്‍ഷം ചുമത്തിയ തീരുവയുടെ ചെലവിന്റെ ഏകദേശം 75 ശതമാനവും റീട്ടെയിലര്‍മാര്‍ തന്നെ വഹിക്കുകയും 25 ശതമാനം മാത്രമാണ് ഉപഭോക്താക്കളിലേക്ക് കൈമാറുകയും ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തീരുവകള്‍ ഹ്രസ്വകാലത്തേക്ക് മാത്രമാണെന്ന് വ്യാപാരികള്‍ കരുതുന്നുവെങ്കിലും ഇത്തവണയും ചെലവ് സ്വയം വഹിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ തീരുവകള്‍ ദീര്‍ഘകാലം തുടരുകയാണെങ്കില്‍ ലാഭത്തില്‍ വലിയ ഇടിവുണ്ടാകുകയും ഒടുവില്‍ അധിക ചെലവ് ഉപഭോക്താക്കളിലേക്ക് കൈമാറേണ്ടിവരികയും ചെയ്യാം.