7, September, 2026
Updated on 7, September, 2026 4
സിംഗപ്പൂരിലെ ഇന്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്ന വംശീയ, വിദ്വേഷ പരാമർശങ്ങളിൽ അന്വേഷണം ശക്തമാക്കി അധികൃതർ. നേപ്പാൾ–ടിബറ്റ് ദുരന്തത്തിൽ കാണാതായ സിംഗപ്പൂർ പൗരന്മാരെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് ഇന്ത്യക്കാരെ അപമാനിക്കുന്ന പരാമർശങ്ങൾ വ്യാപകമായത്. ഇന്ത്യക്കാർ സിംഗപ്പൂർ ‘കൈയടക്കുന്നു’ എന്ന തരത്തിൽ പ്രചരിച്ച 14 സമൂഹമാധ്യമ പോസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ നിർദേശം നൽകി. സംഭവത്തിൽ പ്രതികരിച്ച മുതിർന്ന മന്ത്രിയും മുൻ പ്രധാനമന്ത്രിയുമായ ലീ സിയൻ ലൂങ് ഇത്തരം വംശീയ വിദ്വേഷ പരാമർശങ്ങൾ ‘അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നത്’ ആണെന്ന് പറഞ്ഞു. ദുരന്തസമയത്ത് പ്രതികരണം സഹാനുഭൂതിയും ഐക്യദാർഢ്യവും ആയിരിക്കണമെന്നും, വംശീയ വിദ്വേഷമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജാതി, ഭാഷ, മതം എന്നിവ വ്യത്യാസമില്ലാതെ സിംഗപ്പൂർ പൗരന്മാർ പരസ്പരം പിന്തുണയ്ക്കണമെന്നും ലീ ആവശ്യപ്പെട്ടു. സമൂഹത്തിലെ വംശീയ, മതപരമായ വ്യത്യാസങ്ങൾ മുതലെടുക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യർ വംശീയതയിൽ നിന്ന് പൂർണമായി മുക്തരല്ലെന്നും, വംശവും മതവും സമൂഹത്തിലെ തർക്കങ്ങൾക്ക് ഇടയാക്കാവുന്ന വിഷയങ്ങളാണെന്നും ലീ ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളിൽ നേതാക്കൾ ശക്തമായും വ്യക്തമായും പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തെ ഇന്ത്യക്കാർക്കെതിരായ വിദ്വേഷ പരാമർശങ്ങളെയും 2025ലെ പൊതുതെരഞ്ഞെടുപ്പിനിടെ മതത്തെ ഉപയോഗിച്ച് മുസ്ലിം വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളെയും അദ്ദേഹം ഓർമിപ്പിച്ചു. ദേശീയ പ്രതിജ്ഞയിലെ ഐക്യത്തിന്റെയും സൗഹാർദത്തിന്റെയും ആശയങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി.
നേപ്പാൾ–ടിബറ്റ് ദുരന്തവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരെ ലക്ഷ്യമിട്ട വംശീയവും വിദ്വേഷപരവുമായ പരാമർശങ്ങൾ പൊലീസ് അന്വേഷിക്കുന്നതായി മുതിർന്ന മന്ത്രി കെ. ഷൺമുഖവും അറിയിച്ചു. ചില പോസ്റ്റുകളിൽ പാമ്പ്, കറി, ആഭിചാരം തുടങ്ങിയ വംശീയ സ്റ്റീരിയോടൈപ്പുകൾ ഉപയോഗിച്ചതായും അദ്ദേഹം പറഞ്ഞു. ഇത്തരം പെരുമാറ്റങ്ങൾ സാധാരണമായി മാറുന്നതിന് മുമ്പ് ശക്തമായി തടയണമെന്നും, അത് സാമൂഹിക ഐക്യത്തെ തകർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാർസിലിങ്–യൂ ടീ ജിആർസി എം.പി. അലക്സ് യാമും സാംസ്കാരിക, സമൂഹ, യുവജനകാര്യ സഹമന്ത്രി ദിനേശ് വാസു ദാഷും നേപ്പാൾ ദുരന്തത്തിൽ കാണാതായ ഒമ്പത് സിംഗപ്പൂർ പൗരന്മാരുടെ കാര്യത്തിൽ സഹാനുഭൂതി കാണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവർ ‘യഥാർഥത്തിൽ സിംഗപ്പൂർ പൗരന്മാരാണോ’ എന്ന് ചോദിച്ചുകൊണ്ടുള്ള പരാമർശങ്ങളെയും ഇരുവരും വിമർശിച്ചു.
സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയം ദുരന്തബാധിതരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ന്യൂഡൽഹിയിലെ സിംഗപ്പൂർ ഹൈക്കമ്മിഷൻ നേപ്പാളിലേക്ക് പ്രതിസന്ധി പ്രതികരണ സംഘത്തെയും അയച്ചിട്ടുണ്ട്. മാർഗനിർദേശങ്ങൾ ലംഘിക്കുന്ന അഭിപ്രായങ്ങൾ നീക്കം ചെയ്യണമെന്ന് സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളോട് ഡിജിറ്റൽ വികസന, വിവര മന്ത്രാലയം ആവശ്യപ്പെടുമെന്നാണ് വിവരം. ഓൺലൈൻ അജ്ഞാതതയുടെ മറവിൽ ഇത്തരം പരാമർശങ്ങൾ നടത്തുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ഷൺമുഖം പറഞ്ഞു. എല്ലാ വംശവിഭാഗങ്ങളിലുമുള്ള സിംഗപ്പൂർ പൗരന്മാരും പൊതുവെ ഉദാരമനസ്കരാണെന്നും, ചെറിയൊരു വിഭാഗം മുഴുവൻ സമൂഹത്തെയും ഭിന്നിപ്പിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.