1, September, 2026
Updated on 1, September, 2026 6
ന്യൂയോർക്ക്: നഗരത്തിലെ തിരക്കേറിയ ടൈംസ് സ്ക്വയറിൽ സ്ത്രീ നടത്തിയ കത്തി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരു യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് പിന്നാലെ അക്രമിയെന്ന് കരുതുന്ന സ്ത്രീയെ ന്യൂയോർക്ക് പോലീസ് (എൻ.വൈ.പി.ഡി.) വെടിവെച്ചുകൊന്നു.തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ക്വീൻസ് സ്വദേശിനിയായ പമേല സിസ്നെറോസ് (49) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റ 68-കാരനാണ് ആശുപത്രിയിൽ മരിച്ചത്. കുത്തേറ്റ 32-കാരിയായ യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.41-ാം സ്ട്രീറ്റിനും സെവന്ത് അവന്യൂവിനും സമീപം 20 സെക്കൻഡിന്റെ ഇടവേളയിലാണ് രണ്ടുപേർക്കും കുത്തേറ്റതെന്ന് പോലീസ് കമ്മീഷണർ ജെസിക്ക ടിഷ് അറിയിച്ചു. ഭാര്യയ്ക്കൊപ്പം റോഡ് മുറിച്ചുകടക്കാൻ നിൽക്കുകയായിരുന്ന 68-കാരനെ ബാഗിൽനിന്ന് കത്തികളെടുത്ത് ഇവർ വയറ്റിൽ കുത്തുകയായിരുന്നു. തുടർന്ന് സമീപത്തുണ്ടായിരുന്ന യുവതിയെയും ആക്രമിച്ചു.ആക്രമണത്തിനുശേഷം രക്ഷപ്പെട്ട പമേലയെ എൻ.വൈ.പി.ഡി. സബ്‌സ്റ്റേഷന് സമീപത്തുവെച്ച് പോലീസ് തടഞ്ഞു. ഇവർ പോലീസുകാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് വെടിയുതിർത്തത്. മാനസികാസ്വസ്ഥ്യമുള്ള വ്യക്തിയാണ് പമേലയെന്നും സംഭവത്തിന് ഭീകരാക്രമണ ബന്ധമില്ലെന്നും പോലീസ് വ്യക്തമാക്കി.സംഭവത്തിൽ എൻ.വൈ.പി.ഡി. ആഭ്യന്തര അന്വേഷണം നടത്തുമെന്ന് മേയർ സോഹ്റാൻ മംദാനി അറിയിച്ചു. ഉദ്യോഗസ്ഥരുടെ ബോഡി ക്യാമറ ദൃശ്യങ്ങൾ ഉടൻ പുറത്തുവിടും.