ഹോർമുസ് കടലിടുക്കിലെ ലാറക് ദ്വീപിന് നേരെ വ്യോമാക്രമണം നടത്തി യുഎസ് ; ലക്ഷ്യമിട്ടത് ഇറാന്റെ റോക്കറ്റ് ലോഞ്ചറുകൾ


31, August, 2026
Updated on 31, August, 2026 2



ടെഹ്റാൻ : ​ഹോർമൂസ് കടലിടുക്കിലെ ലാറക് ദ്വീപിലുള്ള ഇറാന്റെ റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെ ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മേഖലയിൽ അമേരിക്കൻ സേന വീണ്ടും ആക്രമണം ശക്തമാക്കുന്നത്. അന്താരാഷ്ട്ര കപ്പൽ പാതകളിൽ മൈനുകൾ സ്ഥാപിക്കാൻ ഇറാൻ തയ്യാറെടുപ്പ് നടത്തുന്നു എന്ന വിവരത്തെ തുടർന്നാണ് ഈ മിന്നലാക്രമണം ഉണ്ടായതെന്ന് അമേരിക്കൻ മിലിട്ടറി സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഈ സംഭവം മേഖലയിലെ യുദ്ധസമാന സാഹചര്യത്തെയും വിപണിയിലെ എണ്ണവിലയെയും വീണ്ടും ബാധിച്ചിട്ടുണ്ട്. 


അമേരിക്കൻ ആക്രമണത്തിന് പിന്നാലെ കടുത്ത പ്രത്യാക്രമണവുമായി ഇറാനും രംഗത്തെത്തി. ജോർദാനിലെയും യു.എ.ഇയിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ആക്രമണ ഡ്രോണുകളും അയച്ചു. ഈ നീക്കത്തിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഇറാൻ മാധ്യമങ്ങൾ അവകാശപ്പെടുമ്പോൾ, ജോർദാൻ എയർസ്‌പേസിൽ വെച്ച് എട്ടോളം മിസൈലുകൾ പ്രതിരോധിച്ചതായി ജോർദാൻ സൈന്യം അറിയിച്ചു. തങ്ങളുടെ സൈനികർക്കും സാധാരണക്കാർക്കും ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ച ഇറാൻ സൈന്യം, അമേരിക്കയ്ക്ക് സൈനികമായും സാമ്പത്തികമായും കനത്ത തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി. 


സാമ്പത്തിക ഉപരോധങ്ങളിലൂടെ ഇറാന് മേൽ സമ്മർദ്ദം ചെലുത്താനായിരുന്നു അമേരിക്ക മുൻപ് തീരുമാനിച്ചിരുന്നതെങ്കിലും പെട്ടെന്നുണ്ടായ ഈ ഏറ്റുമുട്ടൽ മേഖലയിലെ സംഘർഷത്തിന് വീണ്ടും തീ പകർന്നിട്ടുണ്ട്. മുൻനിര ലോകരാജ്യങ്ങളും നയതന്ത്ര വിദഗ്ദ്ധരും ഇരുരാജ്യങ്ങളോടും സമാധാനം പാലിക്കാൻ അഭ്യർത്ഥിക്കുന്നുണ്ട്. ഗൾഫ് മേഖലയിലൂടെയുള്ള അന്താരാഷ്ട്ര വ്യാപാര കപ്പലുകളുടെ ഗതാഗതത്തിൽ നിയന്ത്രണം നേരിട്ടതോടെ ആഗോള തലത്തിൽ കടുത്ത ആശങ്കയാണ് ഉയരുന്നത്.




Feedback and suggestions