28, August, 2026
Updated on 28, August, 2026 3
നേപ്പാൾ-ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ ഭീകരമായ മിന്നൽപ്രളയത്തിന് രണ്ട് ദിവസത്തിന് ശേഷം ചൈനയിൽ ശക്തമായ ഭൂചലനം. സിചുവാൻ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭീകരമായ വെള്ളപ്പൊക്കത്തിലും മഞ്ഞിടിച്ചിലിലും വലയുന്ന ഹിമാലയൻ മേഖലയ്ക്ക് പുതിയ പ്രകൃതിദുരന്തം കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ദുരന്തബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾ അധികൃതർ താൽക്കാലികമായി നിർത്തിവെച്ചു.
അതിർത്തി പ്രദേശത്ത് മണ്ണും അവശിഷ്ടങ്ങളും അടിഞ്ഞുകൂടി രൂപപ്പെട്ട കൃത്രിമ തടാകം കവിഞ്ഞൊഴുകാൻ തുടങ്ങിയതാണ് പ്രളയ മേഖലയിൽ പുതിയ ഭീഷണി സൃഷ്ടിച്ചിരിക്കുന്നത്. തടാകം തകർന്ന് വൻതോതിൽ വെള്ളവും ചെളിയും വീണ്ടും താഴേക്ക് കുത്തിയൊലിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ടിബറ്റിലെ പ്രധാന കേന്ദ്രങ്ങളിൽ നിന്നുള്ള രക്ഷാദൗത്യ സംഘങ്ങളെ ചൈന തിരിച്ചുവിളിച്ചു. നേപ്പാളിലും ഹെലികോപ്റ്റർ മാർഗ്ഗമുള്ള രക്ഷാപ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടി വന്നതായി അതിർത്തി സുരക്ഷാ സേന വ്യക്തമാക്കി.
രണ്ട് ദിവസങ്ങൾക്ക് മുൻപുണ്ടായ പ്രളയത്തിൽ കാണാതായ നൂറുകണക്കിന് ആളുകൾക്കായി തെരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്. ഭൂചലനത്തിന് പിന്നാലെ വീണ്ടും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ചൈനീസ് ഭരണകൂടം ജനങ്ങൾക്ക് അടിയന്തര മുന്നറിയിപ്പ് നൽകി. ചൈനയും നേപ്പാളും സംയുക്തമായി അതിർത്തി മേഖലയിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. പ്രളയത്തിലും ഭൂചലനത്തിലും പെട്ട് ഒറ്റപ്പെട്ടുപോയ ആളുകൾക്ക് ഭക്ഷണവും മറ്റ് അത്യാവശ്യ സഹായങ്ങളും എത്തിക്കാനുള്ള ബദൽ മാർഗ്ഗങ്ങൾ സൈന്യം തേടുന്നുണ്ട്.