ഉത്തരാഖണ്ഡിലെ ഹിമാലയൻ മഞ്ഞുതടാകങ്ങളിൽ പരിശോധനയും പഠനവും ശക്തമാക്കാൻ ഗവേഷകസംഘം ; നടപടി നേപ്പാൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ


28, August, 2026
Updated on 28, August, 2026 4



ഡെറാഡൂൺ : ​നേപ്പാളിലും ടിബറ്റ് അതിർത്തി മേഖലയിലും മഞ്ഞിടിച്ചിലിനെത്തുടർന്ന് കടുത്ത നാശനഷ്ടമുണ്ടാക്കിയ മിന്നൽപ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡിലെ ഹിമാലയൻ മഞ്ഞുതടാകങ്ങളിൽ പഠനവും നിരീക്ഷണവും അടിയന്തരമായി ശക്തമാക്കാൻ ശാസ്ത്രജ്ഞരുടെ നിർദ്ദേശം. വെയ്ഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജിയിലെയും ഉപഗ്രഹ ഏജൻസികളിലെയും വിദഗ്ധരാണ് ഹിമാലയൻ പരിസ്ഥിതിയിലെ മാറ്റങ്ങളെക്കുറിച്ച് കടുത്ത ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ഭൂപ്രകൃതിയും നേപ്പാളിലെ ഹിമാലയൻ മേഖലയും ഒരേ സ്വഭാവമുള്ളതാണെന്നും അതിനാൽ സമാന ദുരന്തങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ വേണമെന്നും ഗവേഷകർ വ്യക്താമാക്കി. 


പഠനങ്ങൾ പ്രകാരം ഉത്തരാഖണ്ഡിൽ 400-ലധികം വലിയ മഞ്ഞുതടാകങ്ങളുണ്ട്. ഇതിൽ നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻഡിഎംഎ) തരംതിരിച്ച 13 തടാകങ്ങൾ അതീവ അപകടസാധ്യതയുള്ള പട്ടികയിലാണ്. ആഗോളതാപനവും താപനിലയിലെ വർദ്ധനവും കാരണം ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞിന് പകരം മഴ പെയ്യുന്നതും ഹിമാനികൾ അതിവേഗം ഉരുകുന്നതും തടാകങ്ങളിലെ ജലനിരപ്പ് പെട്ടെന്ന് ഉയരാൻ ഇടയാക്കുന്നുണ്ട്. 2013-ൽ കേദാർനാഥിൽ വൻ നാശം വിതച്ച ചോറാബാരി തടാകത്തിലെ മിന്നൽപ്രളയവും 2021-ലെ ചമോലി ദുരന്തവും ഇത്തരം പ്രതിഭാസങ്ങൾക്ക് ഉദാഹരണമായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. 


ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പിനെ തുടർന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദുരന്തനിവാരണ ഏജൻസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ചമോലിയിലെ സരസ്വതി താൾ, ഉത്തരകാശിയിലെ കേദാർതാൾ തുടങ്ങിയ തടാകങ്ങളിൽ സാഹചര്യം വിലയിരുത്താൻ വിദഗ്ധ സംഘങ്ങളെ ഉടൻ അയക്കും. കൂടാതെ അടിയന്തര മുൻകൂട്ടി മുന്നറിയിപ്പ് സംവിധാനങ്ങളും വാട്ടർ ലെവൽ സെൻസറുകളും സ്ഥാപിക്കാനും നദീതീരങ്ങളിൽ ജീവിക്കുന്ന ജനങ്ങൾക്ക് സുരക്ഷാ നിർദ്ദേശങ്ങൾ നൽകാനും ഭരണകൂടം തീരുമാനിച്ചു.




Feedback and suggestions