250 ദിവസത്തിലേറെ നീണ്ട ദൗത്യത്തിന് ശേഷം യുഎസ് വിമാനവാഹിനിക്കപ്പല്‍ ‘അബ്രഹാം ലിങ്കണ്‍’ വിശ്രമത്തിന് തായ്‌ലാന്‍ഡില്‍


27, August, 2026
Updated on 27, August, 2026 2


ബാങ്കോക്ക്: പശ്ചിമേഷ്യയില്‍ ദീര്‍ഘനാളത്തെ സൈനിക വിന്യാസത്തിന് ശേഷം അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ യുഎസ്എസ് അബ്രഹാം ലിങ്കണ്‍ തായ്ലന്‍ഡില്‍ എത്തും. കപ്പല്‍ തായ്ലന്‍ഡില്‍ താല്‍ക്കാലികമായി നിര്‍ത്തിയിടുമെന്ന് തായ് അധികൃതര്‍ ബുധനാഴ്ച അറിയിച്ചു. ദീര്‍ഘകാലത്തെ സൈനീകാഭ്യാസത്തിനു ശേഷം സൈനികര്‍ക്ക് വിശ്രമം നല്‍കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.ഇറാനെതിരായ യുഎസ് സൈനിക നടപടികള്‍ക്ക് പിന്തുണ നല്‍കുന്നതിനിടെയാണ് അബ്രഹാം ലിങ്കണ്‍ മധ്യപൂര്‍വദേശത്ത് വിന്യസിക്കപ്പെട്ടിരുന്നത്. തുടര്‍ച്ചയായി 250 ദിവസത്തിലേറെ കടലില്‍ ചെലവഴിച്ചതിലൂടെ കപ്പല്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഇത്രയും ദൈര്‍ഘ്യമേറിയ വിന്യാസത്തെ തുടര്‍ന്ന് കപ്പലിലെ ജീവനക്കാരുടെ മാനസികാരോഗ്യം മോശമാകുന്നതായും ഭക്ഷണം, ശുചിത്വ സാമഗ്രികള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ ക്ഷാമം നേരിടുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.അനുമതിയില്ലാത്തതിനാല്‍ പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയില്‍ സംസാരിച്ച തായ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, അബ്രഹാം ലിങ്കണ്‍ തായ്ലന്‍ഡില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുമെന്നും ജീവനക്കാര്‍ക്ക് വിശ്രമത്തിനും വീണ്ടെടുപ്പിനുമുള്ള അവസരം നല്‍കുമെന്നും സ്ഥിരീകരിച്ചു.സന്ദര്‍ശനത്തിനിടെ യാതൊരു സൈനിക അഭ്യാസവും നടത്തില്ലെന്നും റോയല്‍ തായ് നേവി അറിയിച്ചു. എസംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ബാങ്കോക്കിലെ യുഎസ് എംബസി ഉടന്‍ തയ്യാറായില്ല. യുഎസ് നേവിയും പ്രതികരിക്കാന്‍ വിസമ്മതിച്ചു.വീട്ടില്‍ നിന്ന് ദീര്‍ഘകാലം അകന്നുനില്‍ക്കുന്ന സൈനികര്‍ക്ക് ദീര്‍ഘകാല വിമാനവാഹിനിക്കപ്പല്‍ വിന്യാസം വലിയ സമ്മര്‍ദം സൃഷ്ടിക്കാറുണ്ട്. യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം അടുത്ത ആഴ്ചകളില്‍ ശമിച്ചെങ്കിലും, ഹോര്‍മുസ് കടലിടുക്കിലെ ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരായ പുനഃസ്ഥാപിച്ച ഉപരോധം യുഎസ് നേവി തുടരുകയാണ്. യുദ്ധം എങ്ങനെ അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന കാര്യത്തില്‍ ട്രംപ് ഭരണകൂടം ഇതുവരെ വ്യക്തമായ നിലപാട് വ്യക്തമാക്കിയിട്ടില്ല.



























Feedback and suggestions