ഇറാനെതിരെ വീണ്ടും സൈനിക നടപടി ആരംഭിച്ച് അമേരിക്ക: പശ്ചിമേഷ്യ കൂടുതല്‍ ഭീതിയില്‍


30, July, 2026
Updated on 30, July, 2026 47


വാഷിംഗ്ടണ്‍: ഇറാന്‍ അമേരിക്കയുടെ ഗള്‍ഫ് മേഖലയിലെ സൈനീക താവളങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായി ഇറാനെതിരേ സൈനീക നടപടി തുടങ്ങിയതായി യുഎസ്. സൈനിക നടപടി ആരംഭിച്ചതായി യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് ആണ് അറിയിച്ചത്.ചൊവ്വാഴ്ച രാത്രി അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് നടന്ന അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെയാണ് തിരിച്ചടി ആരംഭിച്ചത്. ബുധനാഴ്ച തന്നെ ആക്രമണത്തിന് ശക്തമായ മറുപടി നല്‍കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ സേനയുടെ നടപടി ‘ശക്തമായ തിരിച്ചടി’യാണെന്ന് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.ഇതിനിടെ വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച നടത്തി. ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നത് തടയാന്‍ സൈനിക, നയതന്ത്ര, സാമ്പത്തിക സമ്മര്‍ദം ഉള്‍പ്പെടെയുള്ള വിവിധ മാര്‍ഗങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായി മുതിര്‍ന്ന ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.സൈനിക നടപടിക്കാണ് നെതന്യാഹു മുന്‍ഗണന നല്‍കിയതെന്ന വിലയിരുത്തല്‍ ഉദ്യോഗസ്ഥന്‍ തള്ളി. ഏത് മാര്‍ഗമാണ് സ്വീകരിക്കേണ്ടതെന്ന് പ്രധാനമന്ത്രി ട്രംപിനോട് നിര്‍ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചാല്‍ ഇസ്രയേല്‍ അതിവേഗവും അതിശക്തവുമായി പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ആഴ്ച അമേരിക്ക ആക്രമിച്ച ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ നിന്നുള്ള ആണവ വസ്തുക്കള്‍ മാറ്റിയിട്ടില്ലെന്നാണ് ഇസ്രയേലിന്റെ വിലയിരുത്തല്‍.




Feedback and suggestions