ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലും പ്രിയങ്കയും ; പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം


21, July, 2026
Updated on 21, July, 2026 2



ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ രണ്ടാം ദിനം ഡൽഹിയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാൺ മാർഗിന് മുന്നിൽ വൻ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ തെരുവിലിറങ്ങി. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി വധ്ര, പാർട്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ പ്രമുഖ എം.പിമാർ പങ്കെടുത്ത ഈ പ്രതിഷേധത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അടിയന്തര രാജി പ്രതിപക്ഷം ആവശ്യപ്പെട്ടു. പരീക്ഷാ തട്ടിപ്പുകൾക്കെതിരെയും നീറ്റ് അഴിമതിക്കെതിരെയും കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച 'ചലോ സൻസദ്' മാർച്ചിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പോലീസ് നടത്തിയ ബലപ്രയോഗത്തിലും കണ്ണീർവാതക പ്രയോഗത്തിലും പ്രതിഷേധിച്ചാണ് കോൺഗ്രസ് സമരം കടുപ്പിച്ചത്.


രാജ്യത്തെ പരീക്ഷാ സമ്പ്രദായം ചിതലരിച്ച് തകർന്നടിഞ്ഞിരിക്കുകയാണെന്നും ദില്ലിയിലെ തെരുവുകളിൽ നീതിക്കായി അലയുന്ന വിദ്യാർത്ഥികൾ കുറ്റവാളികളല്ലെന്നും, തങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ചോദ്യങ്ങൾ ചോദിക്കുന്ന യുവാക്കളെ ആക്രമിക്കുന്ന ഭരണകൂട നിലപാട് അംഗീകരിക്കാനാവില്ലെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങൾക്ക് മുന്നിൽ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കുന്നതിന് മുന്നോടിയായി, തിങ്കളാഴ്ച നടന്ന പോലീസ് നടപടിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സി.ജെ.പി പ്രതിഷേധക്കാരെ കാണാൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഡൽഹിയിലെ റാം മനോഹർ ലോഹ്യ (RML) ആശുപത്രി സന്ദർശിച്ചിരുന്നു. രാജ്യത്തെ വിദ്യാഭ്യാസ മേഖല ആർ.എസ്.എസ് കൈയ്യടക്കിയിരിക്കുകയാണെന്നും, പരീക്ഷാ പേപ്പർ ചോർച്ച കാരണം കോടിക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് ഇരുളടഞ്ഞതെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു. ഇതിനിടെ, അറസ്റ്റിലാവുകയോ കരുതൽ തടങ്കലിലാക്കപ്പെടുകയോ ചെയ്ത മുഴുവൻ വിദ്യാർത്ഥികൾക്കും സൌജന്യ നിയമസഹായം നൽകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രഖ്യാപിച്ചിട്ടുണ്ട്. 


അതേസമയം, ന്യൂഡൽഹിയിലെ ജന്തർ മന്തറിലും പരിസരത്തും ബി.എൻ.എസ്.എസ് സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ തുടരുകയാണെങ്കിലും സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ ജന്തർ മന്തറിലും, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക് സഫ്ദർജംഗ് ആശുപത്രി കിടക്കയിലും സമരം തുടരുകയാണ്. വിദ്യാഭ്യാസമന്ത്രിയുടെ രാജിക്ക് പുറമെ വാങ്‌ചുകിന്റെ മോചനവും പരീക്ഷാ തട്ടിപ്പിൽ മനംനൊന്ത് ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരവും സി.ജെ.പി ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ജന്തർ മന്തറിലും പരിസരപ്രദേശങ്ങളിലും സി.ജെ.പിയുടെ അക്രമവാസന കാരണം നൂറിലധികം പോലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേൽക്കുകയും നിരവധി പൊതുമുതലുകൾ തകർക്കപ്പെടുകയും ചെയ്തിരുന്നു. ഈ നിയമലംഘനങ്ങൾക്കും സമാധാനഭംഗത്തിനും പരോക്ഷ പിന്തുണ നൽകിക്കൊണ്ട്, രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധി വധ്രയുടെയും കെ.സി. വേണുഗോപാലിന്റെയും നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള ലോക് കല്യാൺ മാർഗ് ഉപരോധിക്കാനും ഗതാഗതം സ്തംഭിപ്പിക്കാനും കോൺഗ്രസ് നടത്തിയ നീക്കം കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.




Feedback and suggestions