ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ ആക്ട് ; സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച പള്ളിയും ഈദ്ഗാഹും തകർത്തു


15, July, 2026
Updated on 15, July, 2026 0



ലഖ്‌നൗ : ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച പള്ളിയും ഈദ്ഗാഹും ജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർത്തു. അസ്മോലി ബ്ലോക്ക് പരിധിയിലെ മഢൻ ഗ്രാമത്തിൽ വലിയ തോതിലുള്ള പോലീസ് സന്നാഹത്തോടെയാണ് റവന്യൂ അധികൃതർ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയത്. ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ശ്മശാന ഭൂമിയും പൊതുസ്ഥലവും ഉൾപ്പെടെ 3.75 ഏക്കർ വരുന്ന സർക്കാർ ഭൂമി കൈയേറിയാണ് ഈ മതപരമായ നിർമ്മിതികൾ സ്ഥാപിച്ചിരുന്നതെന്ന് റവന്യൂ സംഘം നടത്തിയ സാങ്കേതിക പരിശോധനയിൽ വ്യക്തമായിരുന്നു. ഇതിന് പുറമെ ഒരു പ്രാദേശിക സ്ത്രീയുടെ ഉടമസ്ഥതയിലുള്ള രണ്ട് ബിഘയോളം ഭൂമിയും ചിലർ ഇവിടെ നിർബന്ധിതമായി കൈയേറിയിരുന്നതായി അധികൃതർ അറിയിച്ചു. റവന്യൂ കോടതിയുടെയും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെയും (SDM) കൃത്യമായ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ജില്ലാ കളക്ടർ അങ്കിത് ഖണ്ഡേൽവാൽ സ്ഥിരീകരിച്ചു.


​കബറിസ്ഥാനായി മാറ്റിവെച്ച സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മാണങ്ങൾ നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് തഹസിൽദാർ ധീരേന്ദ്ര പ്രതാപ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് അളന്നുതിട്ടപ്പെടുത്തൽ നടത്തുകയും നിർമ്മാണങ്ങൾ നിയമവിരുദ്ധമാണെന്ന് കണ്ടെത്തുകയും ചെയ്തു. റവന്യൂ നിയമപ്രകാരം കൈയേറ്റക്കാർക്ക് നിർമ്മിതികൾ നീക്കം ചെയ്യാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും അനുകൂല പ്രതികരണമുണ്ടാകാത്തതിനെ തുടർന്നാണ് തഹസിൽദാർ കോടതി പൊളിച്ചുനീക്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. ബുൾഡോസർ നടപടിക്ക് മുന്നോടിയായി പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നത് തടയാൻ നൂറിലധികം പോലീസുകാരെയും പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി (PAC), റാപ്പിഡ് ആക്ഷൻ ഫോഴ്സ് (RAF) എന്നിവരെയും സംഭവസ്ഥലത്ത് വിന്യസിച്ചിരുന്നു. 


​ഈദ്ഗാഹിന്റെ ഏകദേശം 25 അടി ഉയരമുള്ള പ്രധാന മിനാരവും അനുബന്ധ നിർമ്മിതികളും റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൂർണ്ണമായി തകർത്തു. ഈ ഭൂമി കൈയേറി ചിലർ പ്ലോട്ടുകളാക്കി വിൽക്കാൻ പദ്ധതിയിട്ടിരുന്നതായും ഭൂമാഫിയകളുടെ വലിയൊരു നീക്കമാണ് ഇതോടെ തകർത്തതെന്നും ഭരണകൂടം വ്യക്തമാക്കി. ഒഴിപ്പിക്കൽ നടപടികൾ പൂർണ്ണമായും സമാധാനപരമായാണ് അവസാനിച്ചതെന്നും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും അസ്മോലി പോലീസ് അറിയിച്ചു. അതേസമയം, റവന്യൂ ഭൂമികളിലെയും പൊതു ഇടങ്ങളിലെയും ഇത്തരം അനധികൃത നിർമ്മിതികൾക്കെതിരെയുള്ള കർശനമായ പരിശോധനകളും ഒഴിപ്പിക്കലുകളും വരും ദിവസങ്ങളിലും തുടരുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.




Feedback and suggestions