ഖമേനിയെ അവസാനമായി കാണാന്‍ ജനസാഗരം ഒഴുകിയെത്തുന്നു


4, July, 2026
Updated on 4, July, 2026 3


ടെഹ്‌റാന്‍: അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുളള അലി ഖമേനിയെ അവസാനമായി കാണാന്‍ ജനസാഗരം ഒഴുകിയെത്തുന്നു. ആയത്തുള്ള അലി ഖമേനിയുടെ ഭൗതികശരീരം ടെഹ്‌റാനിലെ ഗാന്‍ഡ് മൊസല്ലയിലാണ് വെള്ളിയാഴ്ച പൊതുദര്‍ശനത്തിനായി വെച്ചത്. മതനേതാക്കളും ഭരണാധികാരികളും വിദേശ പ്രതിനിധികളും ലക്ഷക്കണക്കിന് ജനങ്ങളും ഖമേനിക്ക് അന്തിമോപചാരമര്‍പ്പിച്ചത്. ഒെരാഴ്ച നീണ്ടുനില്‍ക്കുന്ന വിപുലമായ സംസ്‌കാര ചടങ്ങുകളാണ് ഇറാന്‍ ഭരണകൂടം സംഘടിപ്പിച്ചിരിക്കുന്നത്.

ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പതാക പുതപ്പിച്ച ഖമേനിയുടെ പെട്ടകത്തിന് മുകളില്‍ അദ്ദേഹത്തിന്റെ കറുത്ത തലപ്പാവ് വെച്ചിരുന്നു.


ആക്രമണത്തില്‍ അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ട മൂത്ത മകള്‍, മരുമകന്‍, പുതിയ പരമാധികാരിയുടെ ഭാര്യ എന്നിവരുടെ മൃതദേഹങ്ങളും ഒപ്പം ഖമേനിയുടെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകള്‍ സെഹ്റ മുഹമ്മദി ഗോല്‍പായെഗാനിയുടെ ചെറിയ പെട്ടകവും തൊട്ടടുത്ത് തന്നെ പൊതുദര്‍ശനത്തിന് വെച്ചിട്ടുണ്ട്. ടെഹ്‌റാനില്‍ മാത്രം അടുത്ത മൂന്ന് ദിവസങ്ങളിലായി 1.5 കോടി മുതല്‍ 2 കോടി വരെ ജനങ്ങള്‍ അന്തിമോപചാര ചടങ്ങുകളില്‍ പങ്കെടുക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.


ഖമേനിയുടെ വിയോഗത്തിന് തൊട്ടുപിന്നാലെ പുതിയ പരമാധികാരിയായി ചുമതലയേറ്റ അദ്ദേഹത്തിന്റെ മകന്‍ ആയത്തുള്ള മൊജ്തബ ഖമേനിയുടെ സാന്നിധ്യത്തിനായി ലോകമാധ്യമങ്ങള്‍ ഈ ചടങ്ങുകളെ ഉറ്റുനോക്കുകയാണ്. പിതാവ് കൊല്ലപ്പെട്ട ആക്രമണത്തില്‍ മൊജ്തബയ്ക്കും പരിക്കേറ്റിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഇറാന്‍ അധികൃതര്‍ ഇതില്‍ വ്യക്തത വരുത്തിയിട്ടില്ല. . ചുമതലയേറ്റ ശേഷം അദ്ദേഹം പൊതുവേദികളില്‍ ഇതുവരെ വന്നിട്ടില്ല.

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. വിദേശ പ്രതിനിധികളായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവ്, ഹമാസ്, ഹിസ്ബുള്ള പ്രതിനിധികള്‍, അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരും ടെഹ്‌റാനിലെത്തി.ഇന്ത്യയെ പ്രതിനിധീകരിച്ച് ബീഹാര്‍ ഗവര്‍ണര്‍ ലെഫ്റ്റനന്റ് ജനറല്‍ (റിട്ട.) സയ്യിദ് അതാ ഹസ്‌നൈന്‍, വിദേശകാര്യ സഹമന്ത്രി പബിത്ര മര്‍ഗരിറ്റ എന്നിവരടങ്ങുന്ന ഔദ്യോഗിക സംഘം അനുശോചനം അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തി എന്നിവരും വിവിധ ഇന്ത്യന്‍ മതനേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.ചടങ്ങുകളുടെ ഭാഗമായി കനത്ത സുരക്ഷയാണ് ഇറാനില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പല റോഡുകളും അടയ്ക്കുകയും വ്യോമപാതകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.ന്‍ ജനക്കൂട്ടം ഉണ്ടാക്കുന്ന തിരക്കില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന ടെലിവിഷന്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.





Feedback and suggestions