A proud achievement in the state in sports quota appointments
10, June, 2025
Updated on 10, June, 2025 43
![]() |
കായിക മേഖലയിലെ നിയമനങ്ങളിൽ കേരളം പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഒമ്പത് വർഷത്തിനിടെ സ്പോർട്സ് ക്വാട്ടയിൽ 960 കായികതാരങ്ങൾക്കാണ് സർക്കാർ നിയമനം നൽകിയത്.
ഒന്നാം പിണറായി വിജയന്‍ സർക്കാരിന്റെ ഭരണകാലയളവില്‍ 580 നിയമനങ്ങള്‍ നടത്തിയപ്പോള്‍ ഈ സര്‍ക്കാര്‍, 2010-14 റാങ്ക് ലിസ്റ്റിൽ നിന്ന് 65 പേർക്ക് കൂടി നിയമനം നൽകി. 2017-23 കാലയളവിൽ മാത്രം പൊലീസിൽ 168 പേർക്കും കെ.എസ്.ഇ.ബി.യിൽ 61 പേർക്കും സ്പോർട്സ് ക്വാട്ട വഴി നിയമനം നൽകി. ഇത് കായികതാരങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
സന്തോഷ് ട്രോഫിയിൽ കിരീടം നേടിയ ടീമിലെ ജോലിയില്ലാത്ത 11 പേർക്ക് വിദ്യാഭ്യാസ വകുപ്പിൽ എൽ.ഡി. ക്ലർക്ക് തസ്തിക സൃഷ്ടിച്ചുള്ള നിയമനത്തിലൂടെ വലിയ പിന്തുണയാണ് നൽകിയത്. കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ ടീം ഇനങ്ങളിൽ വെള്ളി, വെങ്കലം മെഡൽ നേടിയ 83 കായികതാരങ്ങൾക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനം നൽകുമെന്ന് കഴിഞ്ഞ സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ഈ സർക്കാർ ഈ കായികതാരങ്ങൾക്ക് സർക്കാർ സർവീസിൽ എൽ.ഡി.സി തസ്തികയിൽ നിയമനം നൽകി വാക്ക് പാലിച്ചു.
കായികതാരങ്ങൾക്ക് മികച്ച തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ, കായിക രംഗത്ത് കൂടുതൽ പേർക്ക് സജീവമായി തുടരാനും രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സാധിക്കും. ഈ നേട്ടങ്ങൾ കായിക കേരളത്തിന് വലിയ ഊർജ്ജമാണ് നൽകുന്നത്