13, April, 2026
Updated on 13, April, 2026 3
മോസ്‌കോ: പശ്ചിമേഷ്യന്‍ സമാധാനത്തിനായി പാകിസ്ഥാനില്‍ നടന്ന ഇറാന്‍-യുഎസ് ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ മധ്യസ്ഥ നീക്കവുമായി റഷ്യ. ഇറാനും അമേരിക്കയുമായുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥ വഹിക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ അറിയിച്ചു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായുള്ള ടെലഫോൺ സംഭാഷണത്തിലാണ് പുടിൻ മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധത അറിയിച്ചത്.രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും, ഇസ്ലാമാബാദില്‍ 21 മണിക്കൂര്‍ നീണ്ടുനിന്ന ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷവും യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് യുഎസും ഇറാനും തമ്മില്‍ ധാരണയിലെത്താന്‍ കഴിയാതെ വന്നതിനെത്തുടര്‍ന്നാണ് പുടിനും പെസഷ്‌കിയാനും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയത്. 1979 ന് ശേഷം വാഷിങ്ടണും ടെഹ്റാനും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള ചര്‍ച്ചയായിരുന്നു പാകിസ്ഥാനില്‍ നടന്നത്.'സംഘര്‍ഷത്തിന് രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരം കണ്ടെത്തുന്നതിനുള്ള ചര്‍ച്ച കൂടുതല്‍ സുഗമമാക്കുന്നതിനും, പശ്ചിമേഷ്യയില്‍ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കുന്നതിനുമുള്ള സന്നദ്ധത പുടിന്‍ അറിയിച്ചു.' ചര്‍ച്ചകള്‍ക്ക് ശേഷം ക്രെംലിന്‍ പുറത്തു വിട്ട വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത പെസഷ്‌കിയനും പുടിനും ചര്‍ച്ച ചെയ്തു. പശ്ചിമേഷ്യന്‍ മേഖലയില്‍ സുരക്ഷയും സ്ഥിരതയും എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള തങ്ങളുടെ വീക്ഷണങ്ങളും പുടിനും പെഷേഷ്‌കിയാനും ചര്‍ച്ച ചെയ്തതായി ഇറാന്‍ പ്രസിഡന്റിന്റെ ഓഫീസും വ്യക്തമാക്കി. ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാമെന്ന നിലപാട് റഷ്യ അമേരിക്കയും അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.