5, April, 2026
Updated on 5, April, 2026 5
ഇറാനുമായുള്ള യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഇറാന്റെ ഉന്നത സൈനിക നേതാക്കളെ വധിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്.48 മണിക്കൂറിനുള്ളിൽ അമേരിക്കയുമായി കരാറിലെത്തിയില്ലെങ്കിൽ ഇറാനുമേൽ ‘നരകം പെയ്തിറങ്ങും’ എന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോ പങ്കുവെച്ച ട്രംപ്, ഇറാനെ അവിവേകത്തോടെ നയിച്ച നേതാക്കളെ അവസാനിപ്പിച്ചുവെന്ന് കുറിച്ചു. എന്നാൽ കൊല്ലപ്പെട്ടവർ ആരൊക്കെയെന്നോ ആക്രമണം എപ്പോഴാണെന്നോ ഉള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഹോർമുസ് തുറക്കാൻ നൽകിയ സമയപരിധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ട്രംപിന്റെ ഈ കടുത്ത നീക്കം.
റഷ്യയുടെ സഹായത്തോടെ നിർമ്മിച്ച ഇറാന്റെ പ്രധാന ആണവനിലയമായ ബുഷെഹറിന് നേരെ ശനിയാഴ്ച അമേരിക്കയും ഇസ്രയേലും സംയുക്ത ആക്രമണം നടത്തി. ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും 198 തൊഴിലാളികളെ അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തു. ആണവനിലയത്തിന് നേരെയുള്ള ആക്രമണം അണുവികിരണത്തിന് കാരണമാകുമെന്നും അത് ഇറാനെ മാത്രമല്ല, ജിസിസി രാജ്യങ്ങളെയും ബാധിക്കുമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി.ഇറാനും അമേരിക്കയും തമ്മിലുള്ള പോര് ഗൾഫ് രാജ്യങ്ങളിലെ സുരക്ഷയെയും ബാധിച്ചിട്ടുണ്ട്. ബഹ്റൈൻ തീരത്ത് ഇസ്രയേൽ ബന്ധമുള്ള എം.എസ്.എസി. ഇഷൈക എന്ന വാണിജ്യക്കപ്പൽ ഇറാൻ റെവലൂഷണറി ഗാർഡ് ആക്രമിച്ചു. ഇതിൽ നാല് പേർക്ക് പരിക്കേറ്റു. ദുബായിലെ ഇന്റർനെറ്റ് സിറ്റിയിലുള്ള ഒറാക്കിൾ കെട്ടിടത്തിന് ഡ്രോൺ അവശിഷ്ടങ്ങൾ വീണ് കേടുപാടുകൾ സംഭവിച്ചു. അബുദാബിയിൽ ഡ്രോൺ വീണ് അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ടെൽ അവീവിലെ സൈനിക റേഡിയോ സ്റ്റേഷൻ ഇറാൻ ആക്രമണത്തിൽ തകർന്നു. ഇറാൻ വെടിവെച്ചിട്ട അമേരിക്കൻ വിമാനത്തിൽ നിന്ന് പാരഷൂട്ട് വഴി രക്ഷപ്പെട്ട പൈലറ്റിനായി ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ തിരച്ചിൽ തുടരുകയാണ്.