15, February, 2026
Updated on 15, February, 2026 25
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നീക്കങ്ങളെ അപ്രസക്തമാക്കി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വമ്പൻ രാഷ്ട്രീയ നീക്കം. ‘കലൈജ്ഞർ മഗളിർ ഉറിമൈ തൊകൈ’ പദ്ധതി പ്രകാരം സംസ്ഥാനത്തെ 1.31 കോടി സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് വെള്ളിയാഴ്ച പുലർച്ചെ തന്നെ 5,000 രൂപ വീതം എത്തിച്ചാണ് സർക്കാർ മാസ്റ്റർ സ്ട്രോക്ക് നടത്തിയത്. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള പ്രതിമാസ വിഹിതമായ 3,000 രൂപയും, 2,000 രൂപയുടെ പ്രത്യേക വേനൽക്കാല പാക്കേജും ഉൾപ്പെടെയാണ് ഈ തുക കൈമാറിയത്. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ നിലവിൽ വരുന്നതിന് മുൻപ് പദ്ധതി തടയാനുള്ള നിയമപരമായ നീക്കങ്ങളെ മുൻകൂട്ടി കണ്ടായിരുന്നു സർക്കാരിന്റെ ഈ മിന്നൽ വേഗത്തിലുള്ള നടപടി.
പണം അക്കൗണ്ടുകളിൽ എത്തിയ ശേഷമാണ് ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത് എന്നത് രാഷ്ട്രീയ വൃത്തങ്ങളെപ്പോലും ഞെട്ടിച്ചു. “അവർ തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ ദ്രാവിഡ മോഡൽ സർക്കാർ ഒരുപടി മുൻപേ സഞ്ചരിച്ചു” എന്ന് മുഖ്യമന്ത്രി സ്റ്റാലിൻ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. പദ്ധതികൾ തടയാനുള്ള പ്രതിപക്ഷ ശ്രമങ്ങൾക്കുള്ള മറുപടിയായാണ് ഈ നീക്കത്തെ രാഷ്ട്രീയ ലോകം വിലയിരുത്തുന്നത്. ഇതിനുപുറമെ, ഡി.എം.കെ വീണ്ടും അധികാരത്തിൽ വന്നാൽ പ്രതിമാസ സഹായധനം 1,000 രൂപയിൽ നിന്ന് 2,000 രൂപയായി വർദ്ധിപ്പിക്കുമെന്ന വമ്പൻ പ്രഖ്യാപനവും സ്റ്റാലിൻ നടത്തിക്കഴിഞ്ഞു.