14, February, 2026
Updated on 14, February, 2026 15
രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഏഴ് വർഷം തികയുന്നു. 2019 ഫെബ്രുവരി 14-നായിരുന്നു 40 സൈനികരുടെ ജീവൻ കവർന്ന ആ കറുത്ത ദിനം. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് 78 വാഹനങ്ങളിലായി പോവുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ സ്ഫോടകവസ്തുക്കൾ നിറച്ച കാർ ചാവേർ ഇടിപ്പിച്ചു കയറ്റുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ആ പ്രദേശം നിശബ്ദമാവുകയും ഇന്ത്യയുടെ 40 ധീരപുത്രന്മാർ മാതൃഭൂമിക്കായി ജീവൻ ബലിയർപ്പിക്കുകയും ചെയ്തു. വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശിയായ വി.വി. വസന്തകുമാർ എന്ന മലയാളി സൈനികനും ഉൾപ്പെട്ടിരുന്നു എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്നും മായാത്ത വേദനയാണ്.
ആക്രമണം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ എൻ.ഐ.എ അന്വേഷണം ഏറ്റെടുക്കുകയും ജയ്ഷെ മുഹമ്മദ് ഭീകരൻ മുദസിർ അഹമ്മദ് ഖാനാണ് ഇതിന്റെ പിന്നിലെ ബുദ്ധികേന്ദ്രമെന്ന് കണ്ടെത്തുകയും ചെയ്തു. ഇയാളെ പിന്നീട് സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചു. ഭീകരാക്രമണത്തിന് പന്ത്രണ്ടാം ദിവസം ഇന്ത്യ നൽകിയ തിരിച്ചടി ചരിത്രപരമായ ഒന്നായിരുന്നു. പാകിസ്ഥാനിലെ ബാലാക്കോട്ടിലുള്ള ഭീകരപരിശീലന കേന്ദ്രം വ്യോമാക്രമണത്തിലൂടെ തകർത്ത് മുന്നൂറോളം ഭീകരരെ വധിച്ചുകൊണ്ടാണ് സൈന്യം പുൽവാമയിലെ ബലിദാനികൾക്ക് അർഹമായ മറുപടി നൽകിയത്.ഓരോ ഫെബ്രുവരി 14-ഉം കടന്നുപോകുമ്പോൾ, പുൽവാമയിലെ ആ ധീര സൈനികരുടെ ഓർമ്മകൾക്ക് മുന്നിൽ രാജ്യം തലകുനിക്കുന്നു. സ്ഫോടനത്തിൽ ചിതറിത്തെറിച്ച ആ ബസിന്റെ അവശിഷ്ടങ്ങളും, രാജ്യത്തിന് വേണ്ടി സ്വജീവൻ വെടിഞ്ഞ വസന്തകുമാറിനെപ്പോലെയുള്ള പോരാളികളുടെ ത്യാഗവും ഓരോ ഇന്ത്യക്കാരന്റെയും ഉള്ളിൽ ഇന്നും കനലായി ജ്വലിക്കുന്നു. അതിർത്തി കാക്കുന്ന സൈനികരുടെ സുരക്ഷയെക്കുറിച്ചും ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെക്കുറിച്ചും വലിയ ചർച്ചകൾക്ക് ഈ സംഭവം വഴിതെളിച്ചിരുന്നു.