വിഷ്ണു പ്രതിമ തകർത്തതിനെച്ചൊല്ലി വിവാദമുയർന്ന സാഹചര്യത്തിൽ വിശദീകരണവുമായി തായ്‍ലൻഡ്


26, December, 2025
Updated on 26, December, 2025 5


ബാങ്കോങ്: വിഷ്ണു പ്രതിമ തകർത്തതിനെച്ചൊല്ലി വിവാദമുയർന്ന സാഹചര്യത്തിൽ വിശദീകരണവുമായി തായ്‍ലൻഡ്. പ്രതിമ നിലനിന്നിരുന്ന സ്ഥലം മതകേന്ദ്രമല്ലെന്നും സുരക്ഷാ കാരണങ്ങളാലാണ് പ്രതിമ പൊളിച്ചുനീക്കിയതെന്നും തായ്‍ലൻഡ് അധികൃതർ അറിയിച്ചു. ഏതെങ്കിലും മതങ്ങളുടെ വിശ്വാസം വ്രണപ്പെടുത്താനോ പവിത്രമായ സ്ഥാപനങ്ങളെ അനാദരവ് പ്രകടിപ്പിക്കാനോ ഉദ്ദേശിച്ചുള്ളതല്ല നടപടിയെന്നും, മറിച്ച് തായ്‌ലൻഡിന്റെ പരമാധികാരത്തിന് കീഴിലുള്ള പ്രദേശങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിക്കാനും സുരക്ഷയ്ക്കും വേണ്ടി മാത്രമായിരുന്നു നടപടികളെന്നും അവർ വ്യക്തമാക്കി. തായ്‌ലൻഡ് സൈന്യം ഒരു ബാക്ക്‌ഹോ ലോഡർ ഉപയോഗിച്ച് വിഷ്ണു വിഗ്രഹം തകർക്കുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് അപലപിച്ച് ഇന്ത്യ രം​ഗത്തെത്തി.


കംബോഡിയൻ പ്രദേശമായ ആൻ സെസ് പ്രദേശത്താണ് പ്രതിമ സ്ഥിതി ചെയ്യുന്നതെന്ന് പ്രീഹ് വിഹാറിന്റെ വക്താവ് ലിം ചാൻപൻഹ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. 2014 ൽ നിർമ്മിച്ച വിഷ്ണു പ്രതിമയുടെ പൊളിച്ചുമാറ്റൽ തിങ്കളാഴ്ച നടന്നതായും തായ്‌ലൻഡ് അതിർത്തിയിൽ നിന്ന് ഏകദേശം 100 മീറ്റർ (328 അടി) അകലെയാണെന്നും ചാൻപൻഹ പറഞ്ഞു. ബുദ്ധമതക്കാരും ഹിന്ദുമതക്കാരും ആരാധിക്കുന്ന ഒരു മതകേന്ദ്രമാണ് പ്രതിമയെന്ന് കംബോഡിയ ആരോപിച്ചു.തർക്കമുള്ള തായ്-കംബോഡിയൻ അതിർത്തി പ്രദേശമായ ചോങ് ആൻ മായിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നതെന്നും തായ് മേഖലയുടെ മേൽ നിയമവിരുദ്ധമായി പരമാധികാരം അവകാശപ്പെടാൻ കംബോഡിയൻ പട്ടാളക്കാർ പ്രതിമ സ്ഥാപിച്ചുവെന്നും തായ് പ്രസ്താവനയിൽ പരാമർശിച്ചു.തായ്‌ലൻഡ് എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്നുവെന്നും ചിത്രങ്ങൾ കാരണം തെറ്റിദ്ധാരണകൾ മൂലമുണ്ടായേക്കാവുന്ന എന്തെങ്കിലും അസ്വസ്ഥതകൾക്ക് ആത്മാർത്ഥമായ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അവർ പ്രസ്താനയിൽ പറഞ്ഞു.സമാധാനം നിലനിൽക്കാനും ജീവഹാനിയും സ്വത്തുനാശവും തടയുന്നതിനും സംഭാഷണവും നയതന്ത്രവും ഉപയോഗിക്കണമെന്ന് ഇന്ത്യ ഇരു രാജ്യങ്ങളോടും അഭ്യർത്ഥിച്ചു.




Feedback and suggestions