Municipality will prepare relief camp at Ponjikkara, Alappuzha
1, June, 2025
Updated on 1, June, 2025 26
![]() |
ആലപ്പുഴ പോഞ്ഞിക്കരയിൽ മഴദുരിതമനുഭവിക്കുന്നവർക്ക് വീടിന് സമീപം ദുരിതാശ്വാസ ക്യാമ്പൊരുക്കുമെന്ന് നഗരസഭ. നൂറോളം കുടുംബങ്ങൾ വെള്ളത്തിനടിയിലായതിന് പിന്നാലെ കിലോമീറ്ററുകൾക്കപ്പുറം ദുരിതാശ്വാസ ക്യാമ്പ് സജ്ജീകരിച്ചതിനെതിരെ പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു. തൊട്ടടുത്ത പ്രദേശമായ മുല്ലയ്ക്കലിൽ ദുരിതാശ്വാസ ക്യാമ്പൊരുക്കുമെന്ന് നഗരസഭ ഉറപ്പ് നൽകി. പോഞ്ഞിക്കരയുടെ അവസ്ഥ പുറത്തെത്തിച്ച ട്വന്റിഫോർ വാർത്തയ്ക്ക് പിന്നാലെയാണ് നഗരസഭാ ഇടപെടൽ.
ആലപ്പുഴ നഗരത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പോഞ്ഞിക്കര. അൻപതോളം കുടുംബങ്ങളാണ് വെള്ളത്തിനടിയിലായത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ താത്‌പര്യം പ്രകടിപ്പിച്ചെങ്കിലും കൊറ്റൻ കുളങ്ങരയിലും, പള്ളാത്തുരുത്തിയിലും സ്ഥിതി ചെയ്യുന്ന ക്യാമ്പുകളിലേക്ക് പോകാൻ തയ്യാറല്ലെന്നായിരുന്നു പ്രദേശവാസികളുടെ നിലപാട്.
ഒരു കുടുംബം മാത്രമാണ് ആവശ്യം ഉന്നയിച്ചതെന്നും ബാക്കി കുടുംബങ്ങളുടെ ആവശ്യം ഉടൻ പരിഗണിക്കാമെന്നും കൗൺസിലറുടെ ഉറപ്പ്. വീടുകൾക്ക് സമീപം മുല്ലയ്ക്കൽ സെന്റ് ആന്റണീസ് സ്കൂളിലായിരിക്കും ദുരിതാശ്വാസ ക്യാമ്പൊരുങ്ങുക. ക്യാമ്പിലേക്ക് മാറാൻ താത്പര്യമുള്ളവർക്ക് ഉടൻ സൗകര്യം ഉറപ്പാക്കുമെന്നും കൗൺസിലർ വ്യക്തമാക്കി. അതേസമയം പോഞ്ഞിക്കരയുൾപ്പടെ ആലപ്പുഴയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.