സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വീണ്ടും കുതിപ്പ്


24, November, 2025
Updated on 24, November, 2025 7


സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ വീണ്ടും കുതിപ്പ്. ഓണം കഴിഞ്ഞതോടെ വിലയിടിഞ്ഞ പച്ചക്കറികള്‍ മണ്ഡലകാലത്ത് മല കയറുകയാണ്. രണ്ടാഴ്ചയ്ക്ക് മുമ്പ് 10 ഉം 20 രൂപയ്ക്ക് ഒരു കിലോയോളം ലഭിച്ചിരുന്ന വിവിധ പച്ചക്കറികളുടെ വില നിലവില്‍ 50 രൂപയ്ക്കും മേലെയാണ്. മണ്ഡലകാലത്തിന് പുറമെ ഇടവിട്ടുള്ള മഴയും പച്ചക്കറി വിലയെ പ്രതികൂലമായി ബാധിച്ചു.മഴയില്‍ സംഭവിച്ച മാറ്റം കാരണം കൃഷി ചെയ്ത പച്ചക്കറികള്‍ വ്യാപകമായി നശിച്ചു. ഇതിന് പുറമെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പച്ചക്കറിയുടെ അളവില്‍ കുറവ് സംഭവിച്ചതാണ് പൊതുവിപണിയില്‍ വില ഉയരുന്നതിന് വഴിവെച്ചത്.


എല്ലാവര്‍ഷവും മണ്ഡലകാലത്ത് ചെറിയ തോതില്‍ പച്ചക്കറി വില ഉയരാറുണ്ട്. എന്നാല്‍ ഇത്തവണ സംഭവിക്കുന്നത് ക്രമാതീതമായ വളര്‍ച്ചയാണെന്ന് വ്യാപാരികള്‍ പറയുന്നു. ഓണം കഴിഞ്ഞതോടെ പച്ചക്കറിവില ഇടിഞ്ഞു. എന്നാല്‍ വില കുറഞ്ഞെങ്കിലും വാങ്ങാന്‍ ആളില്ലെന്ന പരാതിയായിരുന്നു വ്യാപാരികള്‍ക്ക്.കോയമ്പത്തൂര്‍, പാവൂര്‍ സത്രം, തിരുനെല്‍വേലി, മൈസൂര്‍, മേട്ടുപ്പാളം, അലന്‍കുളം, കമ്പം, തേനി എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് പച്ചക്കറി എത്തുന്നത്. എന്നാല്‍ ഇവിടങ്ങളില്‍ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞു. കാലാവസ്ഥ മാറിയതോടെ കൃഷി വ്യാപകമായി നശിച്ചു, ലഭ്യത കുറഞ്ഞതോടെ പച്ചക്കറി വില റോക്കറ്റ് വിട്ട പോലെ കുതിക്കാനും തുടങ്ങി.



വില ഇങ്ങനെ

സവാള- 25 രൂപ മുതല്‍ 35 രൂപ വരെയാണ് വില

അമരയ്ക്ക- 50 മുതല്‍ 56 വരെ

വെണ്ട- 45 മുതല്‍ 50 വരെ

വഴുതന- 40 മുതല്‍ 47 വരെ

വെള്ളരി- 20 മുതല്‍ 35 വരെ

മത്തന്‍- 30, 35, 40 എന്നീ നിരക്കുകളില്‍

മുളക്- 55, 60, 70 എന്നീ നിരക്കുകളില്‍

ഇഞ്ചി- 60 മുതല്‍ 65 വരെ

തക്കാളി- 30 മുതല്‍ 66 രൂപ വരെ

ഉരുളക്കിഴങ്ങ്- 40 മുതല്‍ 60 രൂപ വരെ




Feedback and suggestions