കോഴി മുട്ടയ്ക്ക് റെക്കോര്‍ഡ് വില ; ഒരു മുട്ടക്ക് 7 രൂപ 50 പൈസ


22, November, 2025
Updated on 22, November, 2025 19


കേരളത്തില്‍ കോഴി മുട്ടയ്ക്ക് റെക്കോര്‍ഡ് വില. ഒരു മുട്ടയ്ക്ക് 7.50 രൂപയായി. ഏഴ് രൂപ വരെയാണ്

പരമാവധി വില വന്നിരുന്നത്. തമിഴ്നാട് നിന്ന് കയറ്റുമതി കൂടിയതാണ് തിരിച്ചടിയായത്.

നാമക്കലില്‍നിന്നുള്ള കയറ്റുകൂലിയും കടത്തുകൂലിയും ചേര്‍ത്ത് മൊത്തവ്യാപാരികള്‍ക്ക് 6.35 രൂപയ്ക്കാണ്

മുട്ട കിട്ടുന്നത്. ഇവര്‍ ചെറുകിട വ്യാപാരികള്‍ക്ക് 6.70 രൂപയ്ക്ക് വില്‍ക്കും. ഇത് സാധാരണ

കടകളിലെത്തുമ്പോള്‍ 7.50 രൂപയാവും.വരും ദിവസങ്ങളില്‍ ഇനിയും വില കൂടുമെന്നാണ് പറയുന്നത്.

ശബരിമലസീസണ്‍ തുടങ്ങുമ്പോള്‍ സാധാരണ വില കുറയുകയാണ് പതിവെങ്കിലും ഇത്തവണ

ദിവസവും വിലകൂടുന്ന അവസ്ഥയാണ്. ഡിസംബര്‍ ആവുന്നതോടെ കേക്ക് നിര്‍മാണം

സജീവമാകും ഇതോടെ വില ഇനിയും കൂടും.

ദക്ഷിണേന്ത്യയിലെ പ്രധാന മുട്ടയുത്പാദകകേന്ദ്രമായ നാമക്കലില്‍ കോഴിമുട്ടയുടെ മൊത്തവില

ഒന്നിന് 6.05 രൂപയായി. മുട്ടവില നിശ്ചയിക്കുന്ന നാഷണല്‍ എഗ് കോഡിനേഷന്‍ കമ്മിറ്റിയുടെ

ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വിലയാണിത്.

കോഡിനേഷന്‍ കമ്മിറ്റിയുടെ വിലവിവരപ്പട്ടികപ്രകാരം നവംബര്‍ ഒന്നിന് നാമക്കലില്‍ മുട്ടയുടെ

വില 5.40 രൂപയായിരുന്നു. തുടര്‍ന്ന്, ഓരോദിവസവും വില കൂടുകയായിരുന്നു. 15-ന് 5.90 

രൂപയായി. 17-ന് ആറുരൂപയിലെത്തി. വ്യാഴാഴ്ച വീണ്ടും കൂടി 6.05 രൂപയായി. 2021-ല്‍ ഇതേസയമം

മുട്ടയുടെ വില 4.65 രൂപയായിരുന്നു. 2022-ല്‍ 5.35, 2023-ല്‍ 5.50, 2024-ല്‍ 5.65 എന്നിങ്ങനെയായിരുന്നു വില.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നാമക്കലില്‍ മുട്ടയുടെവില 5.70 രൂപയില്‍ കൂടുന്നത് ഇത്തവണയാണ്.

ആഭ്യന്തരവിപണി ശക്തമായതും ഉത്പാദനത്തില്‍ ചെറിയ കുറവുണ്ടായതുമാണ് വില ഉയരാന്‍ 

കാരണമെന്ന് പറയുന്നു. തൊട്ടടുത്ത പ്രധാന ഉത്പാദനകേന്ദ്രങ്ങളായ ഹൈദരാബാദില്‍ 6.30 രൂപയും

വിജയവാഡയില്‍ 6.60 രൂപയുമാണ് വില. ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറഞ്ഞവില നാമക്കലിലാണ്.

ഇതോടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ നാമക്കലില്‍നിന്ന് കൂടുതല്‍ മുട്ടവാങ്ങാന്‍ തുടങ്ങിയതാണ് വില ഉയരാനിടയാക്കിയത്.




Feedback and suggestions