Ksu kannur secretary against msf
21, August, 2025
Updated on 21, August, 2025 67
![]() |
എം എസ് എഫിനെതിരെ വിമർശനവുമായി വീണ്ടും കെ എസ് യു കണ്ണൂർ ജില്ലാ സെക്രട്ടറി മുബാസ്. വിമർശിക്കുന്നവരെ വർഗീയവാദിയക്കുന്ന എം എസ് എഫും ആർ എസ് എസും തമ്മിൽ വ്യത്യാസമില്ല. മാതൃപ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടും മൂല്യങ്ങളും എം എസ് എഫിന് തിരിച്ചറിയാനാവുന്നില്ലെന്നും മുബാസ് ഫേസ്ബുക്കിൽ കുറിച്ചു. പാണക്കാട്ടെ പള്ളിക്കാട്ടിൽ അന്തിയുറങ്ങുന്ന തങ്ങൾമാരുടെ ചരിത്രം പഠിക്കണം. വർഗീയ ചിന്തകളുമായി വിദ്യാർത്ഥികളിൽ തരം തിരിവ് സൃഷ്ടിക്കുന്നത് ഇനിയും തുറന്നുകാട്ടുമെന്ന് മുബാസ് ഫേസ്ബുക്കിൽ കുറിച്ചു
എംഎസ്എഫിനെതിരെ ഇന്നലെയും വിമർശനവുമായി മുബാസ് രംഗത്തെത്തിയിരുന്നു. എം എസ് എഫ് വര്‍ഗീയ പാര്‍ട്ടിയെന്ന് മുബാസ് ഫേസ്ബുക്കിൽ കുറിച്ചു. എം എസ് എഫ് മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളര്‍ത്തുന്ന ഇത്തിക്കണ്ണിയാണെന്നും ക്യാമ്പസില്‍ മതം പറഞ്ഞു വേര്‍തിരിവുണ്ടാക്കുന്ന എം എസ് എഫിനെ മാറ്റി നിര്‍ത്തണമെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുബാസ് സി എച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സംഘടനയുടെ പേരിന്റെ തുടക്കത്തിലുള്ള മതത്തിന്റെ പേര് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ സംസ്‌കാരം നാടിന് ആപത്താണെന്നും കെ എസ് യൂ സ്ഥാനാര്‍ഥിയായി മത്സരിക്കേണ്ട കുട്ടിയെ പള്ളി കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞു പിന്മാറാന്‍ പ്രേരിപ്പിച്ചെന്നും മുബാസ് ആരോപിക്കുന്നു.
ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയം തിരഞ്ഞെടുക്കേണ്ടത് അവരുടെ കാഴ്ച്ചപാടുകള്‍ക്ക് അനുസരിച്ചാണ് അല്ലാതെ മതത്തെ കൂട്ടുപിടിച്ചല്ല. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നേരം വെളുക്കാത്ത MSF സ്വയം തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ കാലഘട്ടത്തിന്റെ ചവറ്റുകുട്ടയിലേക്ക് നിങ്ങള്‍ എറിയപ്പെടുന്ന കാലം അതി വിദൂരമല്ലെന്നും മുബാസ് ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.