18, September, 2026
Updated on 18, September, 2026 7
ഹുതി വിമതരുടെ തുടർച്ചയായ ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം അടുത്ത മാസം മുതൽ നിർത്തിവെക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. സൗദിയിലെ പ്രധാനപ്പെട്ട ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈനിന് നേരെ ഉണ്ടായ ആക്രമണമാണ് ഈ കടുത്ത നടപടിയിലേക്ക് നയിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പല എണ്ണക്കയറ്റുമതി കരാറുകളും റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്തതായി സൗദി അരാംകോ തങ്ങളുടെ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.ചെങ്കടൽ തീരത്തെ യാൻബു തുറമുഖം വഴിയാണ് സൗദി അറേബ്യ പ്രധാനമായും യൂറോപ്പിലേക്ക് എണ്ണ എത്തിച്ചിരുന്നത്. എന്നാൽ പൈപ്പ്‌ലൈനിലെ പമ്പിംഗ് സ്റ്റേഷനുകൾ ആക്രമിക്കപ്പെട്ടതോടെ ഈ വഴിയിലൂടെയുള്ള എണ്ണ പ്രവാഹം പൂർണ്ണമായും തടസ്സപ്പെട്ടു. ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികൾ കാരണം ബദൽ മാർഗ്ഗമായി ഉപയോഗിച്ചിരുന്ന ഈ പ്രധാന പാത അടഞ്ഞത് ആഗോള എണ്ണ വിപണിയെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.സൗദിയുടെ ഈ തീരുമാനം പുറത്തുവന്നതോടെ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില വീണ്ടും കുതിച്ചുയരുകയാണ്. ബാരലിന് നൂറ് ഡോളറിന് മുകളിലെത്തിയ എണ്ണവില വരും ദിവസങ്ങളിൽ ഇനിയും ഉയർന്നേക്കാം. ശീതകാലം ആരംഭിക്കാനിരിക്കെ എണ്ണ വിതരണം തടസ്സപ്പെട്ടത് യൂറോപ്യൻ രാജ്യങ്ങളിൽ കടുത്ത ഊർജ്ജ പ്രതിസന്ധിക്കും പണപ്പെരുപ്പത്തിനും കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.