17, August, 2026
Updated on 17, August, 2026 3
ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിക്കൊണ്ട് ട്രംപ് വീണ്ടും ഒരു വൻ വിവാദ പ്രഖ്യാപനവുമായി രംഗത്ത്. ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പലുകൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തിന് ഒമാൻ ഏതെങ്കിലും വിധത്തിൽ തടസ്സം നിന്നാൽ ആ രാജ്യത്തെ ബോംബിട്ട് തകർക്കുമെന്നാണ് ട്രംപ് പരസ്യമായി ഭീഷണി മുഴക്കിയിരിക്കുന്നത്. പ്രമുഖ മാധ്യമമായ ഫോക്സ് ന്യൂസിന് നൽകിയ ഫോൺ അഭിമുഖത്തിനിടെയായിരുന്നു ട്രംപിന്റെ ഈ വിരട്ടൽ അന്താരാഷ്ട്ര രാഷ്ട്രീയത്തെ ഞെട്ടിച്ചിരിക്കുന്നത്.
“ഒമാൻ തടസ്സം നിൽക്കുകയാണെങ്കിൽ അവരെ ഞങ്ങൾ ബോംബിട്ട് തകർക്കും” എന്നാണ് ട്രംപ് വ്യക്തമാക്കിയത്. നിലവിലുള്ള ഉപരോധം ഇറാനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലും സമ്മർദ്ദത്തിലുമാക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പ്രത്യേക സമയപരിധി ഒന്നും നിശ്ചയിച്ചിട്ടില്ലെന്നും, ഇക്കാര്യത്തിൽ തനിക്ക് ഒട്ടും തിടുക്കമില്ലെന്നുമാണ് ട്രംപ് അഭിമുഖത്തിൽ പ്രതികരിച്ചത്. ഇറാനുമായുള്ള യുദ്ധം ആറുമാസത്തോളമായി നീണ്ടുനിൽക്കുകയാണെങ്കിലും ഇതുവരെയും ഒരു ഒത്തുതീർപ്പിലെത്താൻ ഇരുരാജ്യങ്ങൾക്കും സാധിച്ചിട്ടില്ല. സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും തമ്മിൽ നടത്തിവന്ന ചർച്ചകളെല്ലാം നിലവിൽ പൂർണ്ണമായും തടസ്സപ്പെട്ട നിലയിലാണ്.ഇതിനിടയിലാണ് ഹോർമുസ് കടലിടുക്കിൽ ഇടയ്ക്കിടെയുണ്ടാകുന്ന കനത്ത ഏറ്റുമുട്ടലുകൾ എണ്ണ ഉൾപ്പെടെയുള്ള അവശ്യ ചരക്കുകളുടെ ആഗോള നീക്കത്തെ സാരമായി ബാധിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ഗൾഫ് രാജ്യങ്ങളിലൊന്നായ ഒമാനെതിരെ നേരിട്ട് ബോംബ് ഭീഷണി മുഴക്കിക്കൊണ്ട് പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്.അമേരിക്കയുടെ ഈ കടുത്ത നിലപാടും ഭീഷണിയും മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെ കൂടുതൽ ഭീകരമായ അവസ്ഥയിലേക്ക് എത്തിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.