സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: മരണസംഖ്യ 12 ആയി, 5792 പേരെ മാറ്റിപ്പാർപ്പിച്ചു; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും


2, August, 2026
Updated on 2, August, 2026 5


സംസ്ഥാനത്ത് പ്രളയ ദുരിതവും കനത്ത മഴയും വിതച്ച നാശനഷ്ടങ്ങൾ തീവ്രമായി തുടരുന്നു. വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ നാലുപേർ കൂടി ജീവൻ വെടിഞ്ഞതോടെ മഴക്കെടുതിയിലെ ആകെ മരണസംഖ്യ 12 ആയി ഉയർന്നു. കണ്ണൂർ കൂത്തുപറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ രാരിഷ്, കാപ്പാടിൽ വെള്ളക്കെട്ടിൽ വീണ് മരണപ്പെട്ട രണ്ടു വയസ്സുകാരൻ മാസിൻ, തിരുവനന്തപുരത്ത് മൃതദേഹം കണ്ടെത്തിയ ഫ്രീമോൻ, ആന്റണി എന്നിവരാണ് ഇന്ന് മരണപ്പെട്ടത്. കൂടാതെ കൊല്ലം, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ കടലിൽ കാണാതായ ആറുപേർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.


പത്തനംതിട്ട റാന്നിയിൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും ആറന്മുളയും അപ്പർ കുട്ടനാടും ഇപ്പോഴും വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് മഴക്കെടുതിയിൽ 27 വീടുകൾ പൂർണ്ണമായും 196 വീടുകൾ ഭാഗികമായും തകർന്നു. നിലവിൽ സജ്ജീകരിച്ചിട്ടുള്ള 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പല ക്യാമ്പുകളിലും പ്രാഥമിക സൗകര്യങ്ങളുടെ കുറവുണ്ടെന്ന പരാതിയും ഉയരുന്നുണ്ട്. വിവിധ അപകടങ്ങളിൽ പരിക്കേറ്റ 13 പേർ ആശുപത്രികളിൽ ചികിത്സയിലാണ്.അതിനിടെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടാണ്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഓഗസ്റ്റ് ആറിന് വടക്കൻ ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര, തീരദേശ മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.






Feedback and suggestions