ഹോട്ടല്‍ മേഖലയിലെ പ്രതിസന്ധി ഒഴിവാകുമോ? സിലിണ്ടര്‍ വിഹിതം കൂട്ടി; സംസ്ഥാന വിഹിതം 66 ശതമാനമാക്കി


30, March, 2026
Updated on 30, March, 2026 103


തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വാണിജ്യസിലിണ്ടര്‍ വിഹിതം 66 ശതമാനമാക്കി ഉയര്‍ത്തിയതിന് പിന്നാലെ ഹോട്ടല്‍ മേഖലയ്ക്ക് ദിവസം 13,433 സിലിണ്ടറുകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ദിവസം 26,160 സിലിണ്ടറുകളാണ് ലഭിക്കുന്നത്. ആശുപത്രികള്‍, സ്‌കൂളുകള്‍,ശ്മശാനങ്ങള്‍, ഐടി, വ്യാവസായിക സ്ഥാപനങ്ങളിലെ കാന്റീനുകള്‍, സമൂഹ അടുക്കള, സുഭിക്ഷ ഹോട്ടലുകള്‍, വയോജന കേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണനയുണ്ട്.അര്‍ധ അവശ്യസേവന വിഭാഗത്തിലാണ് ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ , ബേക്കറികള്‍ എന്നിവയെയും മരുന്ന് നിര്‍മാണ കമ്പനികളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാറ്ററിങ് യൂണിറ്റുകള്‍, ഫിഷറീസ് , ഭക്ഷ്യസംസ്‌കരണ മേഖലകള്‍ എന്നിവയും ഇൗ വിഭാഗത്തിലാണ്. 62 ശതമാനം വിഹിതമാണ് ഇവയ്ക്കായി അനുവദിച്ചത്. വ്യാവസായിക വിഭാഗത്തില്‍പ്പെടുന്ന സ്റ്റീല്‍, ടെക്സ്റ്റൈല്‍സ്, ഓട്ടോമൊബൈല്‍സ്, പ്ലാസ്റ്റിക് കമ്പനികള്‍ക്കും 62 ശതമാനം വിഹിതം നീക്കി വച്ചിട്ടുണ്ട്.നിലവില്‍ കൂടുതല്‍ സിലിണ്ടര്‍ ലഭിക്കുന്നത് എറണാകുളം ജില്ലയിലാണ്.19.39 ശതമാനം. കുറവ് കാസര്‍കോട് ജില്ലയിലും. 1.17 ശതമാനം.കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച്, 5000ത്തിലേറെ സിലിണ്ടറുകള്‍ പ്രതിദിനം അനുവദിച്ചതിനാല്‍ ഹോട്ടല്‍മേഖലയിലെ പ്രതിസന്ധി ഒഴിവാകുമെന്നാണ് കരുതുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഓരോ മേഖലയ്ക്കുമുള്ള ക്വാട്ട വിതരണം ചെയ്യണമെന്ന് എണ്ണക്കമ്പനികള്‍ക്കും ഗ്യാസ് ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കി. പരാതിയുണ്ടെങ്കില്‍ സെക്രട്ടേറിയറ്റ് വാര്‍ റൂമിലെ ടോള്‍ ഫ്രീ നമ്പറിലും ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കും ഹോട്ടല്‍ ഉടമകള്‍ക്കും പരാതി നല്‍കാം. പരാതി ലഭിച്ചാല്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വാര്‍ റൂമില്‍നിന്ന് അറിയിച്ചു.




Feedback and suggestions