യുഎസ്-ഇറാൻ സമാധാന ചർച്ചകൾക്ക് വേദിയൊരുക്കാൻ പാകിസ്ഥാൻ; സ്വാഗതം ചെയ്ത് ഡൊണാൾഡ് ട്രംപ്


25, March, 2026
Updated on 25, March, 2026 5


പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങൾക്ക് പുതിയ മാനം നൽകിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് വേദിയൊരുക്കാൻ പാകിസ്ഥാൻ സന്നദ്ധത അറിയിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശരിവെച്ചു. വാഷിംഗ്ടണുമായി ചർച്ചകൾക്കില്ലെന്ന് ഇറാൻ പരസ്യമായി പ്രഖ്യാപിക്കുമ്പോഴും പിന്നിൽ ശക്തമായ ചർച്ചകൾ നടക്കുന്നുണ്ടെന്ന സൂചനയാണ് പാകിസ്ഥാന്റെ ഈ നീക്കം നൽകുന്നത്.പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനായുള്ള എല്ലാ ചർച്ചകളെയും പാകിസ്ഥാൻ പിന്തുണയ്ക്കുന്നുവെന്ന് ഷെഹ്ബാസ് ഷെരീഫ് തന്റെ പോസ്റ്റിൽ വ്യക്തമാക്കി. ഇരുവിഭാഗവും സമ്മതിക്കുകയാണെങ്കിൽ നിർണ്ണായകമായ ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാൻ തയ്യാറാണെന്നും ഇതിനെ ഒരു ബഹുമതിയായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ ഈ പോസ്റ്റ് പങ്കുവെച്ചതോടെയാണ് ചർച്ചകൾക്ക് പുതിയ ജീവൻ വെച്ചത്. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ മൂലം ലോകം കടുത്ത ഊർജ്ജ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ സമാധാന ശ്രമം.അമേരിക്കയ്ക്കും ഇറാനും ഇടയിൽ പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ രഹസ്യമായി മധ്യസ്ഥത വഹിക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ ആഴ്ച തന്നെ ഇസ്ലാമാബാദിൽ വെച്ച് ചർച്ചകൾ നടന്നേക്കുമെന്നും സൂചനയുണ്ട്.ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചിയും അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്‌നർ എന്നിവരും തമ്മിലുള്ള കൂടിക്കാഴ്ചയോ അല്ലെങ്കിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഇറാൻ സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫും തമ്മിലുള്ള ചർച്ചയോ ആണ് പരിഗണനയിലുള്ളത്.എന്നാൽ അമേരിക്കയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന വാർത്തകൾ ഇറാൻ വീണ്ടും നിഷേധിച്ചു. അമേരിക്കയും ഇസ്രായേലും നേരിടുന്ന തിരിച്ചടികളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് ഇറാൻ സ്പീക്കർ ഘാലിബാഫ് ആരോപിച്ചു.




Feedback and suggestions