23, March, 2026
Updated on 23, March, 2026 5
വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നതിനായി പാർലമെന്റിലെയും നിയമസഭകളിലെയും സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാമെന്ന പുതിയ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. വനിതകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ ഉറപ്പാക്കുന്നതിനൊപ്പം നിലവിലുള്ള പൊതുസീറ്റുകൾ കുറയാതിരിക്കാനാണ് ഈ നീക്കം. കേന്ദ്രത്തിന്റെ ഈ പദ്ധതി പ്രകാരം ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543-ൽ നിന്ന് 816 ആയി ഉയരും. കേരളത്തിൽ ലോക്സഭാ സീറ്റുകൾ മുപ്പതായും നിയമസഭാ സീറ്റുകൾ 210 ആയും വർധിക്കും. പ്രതിപക്ഷം ഈ നിർദ്ദേശം അംഗീകരിക്കുകയാണെങ്കിൽ ബിൽ പാസാക്കുന്നതിനായി പാർലമെന്റ് സമ്മേളനം ഒരാഴ്ച കൂടി നീട്ടാൻ തയ്യാറാണെന്നും സർക്കാർ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ശിവസേന (ഉദ്ധവ് വിഭാഗം), എൻസിപി (ശരദ് പവാർ വിഭാഗം), ബിജെഡി തുടങ്ങിയ പാർട്ടികൾ പങ്കെടുത്തു. പുതിയ നിർദ്ദേശം നടപ്പിലായാൽ ഓരോ നിയമസഭയിലും പാർലമെന്റിലും സ്ത്രീ പ്രാതിനിധ്യം വലിയ തോതിൽ വർധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ഈ വിഷയത്തിൽ സമവായമുണ്ടാക്കാനുള്ള ശ്രമങ്ങൾ കേന്ദ്രം ഊർജ്ജിതമാക്കിയിട്ടുണ്ട്. സീറ്റുകൾ വർധിപ്പിക്കുന്നതിലൂടെ സംവരണം മൂലമുണ്ടാകാവുന്ന സീറ്റ് നഷ്ടത്തെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.