എൽപിജിക്ക് പകരം വിറകും കൽക്കരിയും; പ്രതിസന്ധിയിലായി ഇന്ത്യയിലെ വാണിജ്യ അടുക്കളകൾ


11, March, 2026
Updated on 11, March, 2026 8


മിഡിൽ ഈസ്റ്റിലെ യുദ്ധസമാനമായ സാഹചര്യം ഇന്ത്യയുടെ ഊർജ്ജ മേഖലയെയും ഭക്ഷണശാലകളെയും സാരമായി ബാധിച്ചിരിക്കുകയാണ്. ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ നീക്കങ്ങളും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും കാരണം ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതി പ്രതിസന്ധിയിലായി. ഇതോടെ ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങളിലെ വാണിജ്യ അടുക്കളകൾ പാചകവാതകത്തിന് പകരം വിറകും കൽക്കരിയും ഉപയോഗിക്കുന്ന പഴയ രീതിയിലേക്ക് മടങ്ങാൻ നിർബന്ധിതരായിരിക്കുകയാണ്. വാണിജ്യ സിലിണ്ടറുകളുടെ കടുത്ത ക്ഷാമം ഹോട്ടൽ മേഖലയെ സ്തംഭനാവസ്ഥയിലേക്ക് എത്തിച്ചിട്ടുണ്ട്.


എൽപിജി വിതരണം തടസ്സപ്പെട്ടതോടെ പല പ്രമുഖ റസ്റ്റോറന്റുകളും തങ്ങളുടെ മെനുക പരിമിതപ്പെടുത്തി. ബെംഗളൂരുവിലെ പ്രശസ്തമായ ഭക്ഷണശാലകൾ ദോശയും ഇഡ്ഡലിയും ഉൾപ്പെടെയുള്ള വിഭവങ്ങൾ ഒഴിവാക്കി കാപ്പിയും ചായയും മാത്രമായി സേവനം ചുരുക്കി. കരിഞ്ചന്തയിൽ സിലിണ്ടറുകൾക്ക് അമിതവില ഈടാക്കുന്നതും ഹോട്ടൽ ഉടമകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. തങ്ങളുടേത് ഒരു അവശ്യ സേവനമാണെന്നും അടിയന്തരമായി ഗ്യാസ് വിതരണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ഹോട്ടൽ അസോസിയേഷനുകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സമീപിച്ചിരിക്കുകയാണ്.


മുംബൈയിലെയും കൊൽക്കത്തയിലെയും സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. ഏകദേശം 20 ശതമാനത്തോളം ഭക്ഷണശാലകൾ ഇതിനോടകം പ്രവർത്തനം നിർത്തിവെച്ചു. പൈതൃക റെസ്റ്റോറന്റുകൾ പോലും കൽക്കരി അടുപ്പുകളിലേക്ക് മാറുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. നിലവിൽ ലഭ്യമായ സിലിണ്ടറുകൾ ആശുപത്രികൾ പോലുള്ള അതീവ സുപ്രധാന മേഖലകൾക്കായി നീക്കിവെച്ചിരിക്കുകയാണ്.


ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ 62 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതിൽ 90 ശതമാനവും ഖത്തർ, സൗദി അറേബ്യ തുടങ്ങിയ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നാണ് വരുന്നത്. യുദ്ധം കാരണം ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഈ വിതരണ ശൃംഖല പൂർണ്ണമായും തകർന്നു. ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാൻ എണ്ണ ശുദ്ധീകരണശാലകൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും, ഇറക്കുമതി തടസ്സപ്പെട്ടത് വരും ദിവസങ്ങളിലും വിലക്കയറ്റത്തിനും ക്ഷാമത്തിനും കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.




Feedback and suggestions