4, March, 2026
Updated on 4, March, 2026 4
അമേരിക്കയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ച് അവരുടെ ഒരു യുദ്ധകപ്പലിനെ ആക്രമിച്ചിരിക്കുകയാണ് ഇറാൻ ഇപ്പോൾ. ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്‌സ് കോർപ്‌സിൻ്റെ ഭാഗമായ നാവികസേനയുടെ മിസൈലുകളാണ് അമേരിക്കൻ ഡിസ്ട്രോയറിനെ ലക്ഷ്യമാക്കി തൊടുത്തുവിട്ടത്. വിമാന വാഹിനി കപ്പൽ വ്യൂഹത്തിലുള്ള യുദ്ധകപ്പലാണിത് എന്നാണ് പുറത്ത് വരുന്ന വിവരം. ഓപ്പറേഷൻ ട്രൂ പ്രോമിസ് 4 ന്റെ തുടർച്ചയായി, ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു തന്ത്രപ്രധാനമായ അമേരിക്കൻ ആസ്തിയിലേക്ക് മിസൈലുകൾ വിക്ഷേപിച്ചതായി, ബുധനാഴ്ച രാവിലെ ഒരു പ്രസ്താവനയിൽ ഐആർജിസിയും അറിയിച്ചിരുന്നു.
ഇറാന്റെ തെക്കൻ തീരങ്ങളിൽ നിന്ന് ഏകദേശം 650 കിലോമീറ്റർ അകലെയായി ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു അമേരിക്കൻ ടാങ്കർ കപ്പലിൽ നിന്ന് ഇന്ധനം നിറയ്ക്കുകയായിരുന്ന യുദ്ധകപ്പലാണ് ഇറാൻ്റെ ആക്രമണത്തിന് ഇരയായിരിക്കുന്നത്. ഇറാൻ നാവികസേനയുടെ ഖാദർ -360, തലൈയെ മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത് എന്നാണ് ഇറാൻ സേന പ്രസ്താവനയിൽ പറയുന്നത്.ഇന്റലിജൻസ് റിപ്പോർട്ടുകൾ പ്രകാരം, രണ്ട് കപ്പലുകളുടെയും ഡെക്കുകളിൽ വ്യാപകമായ തീപിടുത്തമുണ്ടായിട്ടുണ്ട്. ഇത് മൂലം സമുദ്രത്തിന്റെ ആകാശത്തേക്ക് വൻ തോതിൽ പുകപടലങ്ങൾ കൊണ്ട് മൂടപ്പെട്ട അവസ്ഥയാണുള്ളത്. ഇറാനികൾക്കെതിരെ ഇസ്രയേൽ ഭരണകൂടവും അമേരിക്കയും നടത്തുന്ന തുടർച്ചയായ ആക്രമണത്തിന് ഇറാനിയൻ സൈനിക സേനയുടെ ഒരു പ്രധാന പ്രതികരണമായാണ് ഓപ്പറേഷൻ ട്രൂ പ്രോമിസ് 4 അടയാളപ്പെടുത്തപ്പെടുന്നത്.
ഇറാൻ്റെ പ്രതികാര നടപടികൾ വീണ്ടും ശക്തിപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്. ഇറാൻ സായുധ സേന കൂടുതൽ ശത്രു ലക്ഷ്യങ്ങൾ ആക്രമിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. മേഖലയിലെ ശത്രു താവളങ്ങളിലും തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലും ഇറാനിയൻ സായുധ സേന കനത്തതും തകർപ്പൻതുമായ പ്രഹരങ്ങൾ ഏൽപ്പിച്ചതായി, ഖതം അൽ-അൻബിയ സെൻട്രൽ ആസ്ഥാനത്തിന്റെ വക്താവും വ്യക്തമാക്കിയിട്ടുണ്ട്.ഇസ്രയേൽ അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്ക് നേരെ ഐആർജിസിയുടെ വ്യോമ സേനയും വൻതോതിലുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. അമേരിക്കയുടെയും ഇസ്രയേലിൻ്റെയും സകല കണക്ക് കൂട്ടലുകളും തെറ്റിക്കുന്ന ആക്രമണമാണ് ഇപ്പോൾ ഇറാൻ നടത്തി കൊണ്ടിരിക്കുന്നത്.