കോടതി പൂട്ടിയപ്പോൾ പുതിയ വഴി തേടി ട്രംപ്! താരിഫ് പിരിക്കുന്നത് നിർത്തും; അടുത്ത നീക്കം?


23, February, 2026
Updated on 23, February, 2026 4


അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഐഇഇപിഎ നിയമപ്രകാരം നടപ്പിലാക്കിയ വിവാദ ഇറക്കുമതി തീരുവകൾ പിൻവലിക്കാൻ അമേരിക്കൻ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ തീരുമാനിച്ചു. 1977-ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് ദുരുപയോഗം ചെയ്താണ് ട്രംപ് താരിഫുകൾ ചുമത്തിയതെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെയാണിത്. ചൊവ്വാഴ്ച പ്രാദേശിക സമയം പുലർച്ചെ 12.01 മുതൽ ഈ താരിഫ് പിരിവുകൾ ഔദ്യോഗികമായി നിർത്തലാക്കുമെന്ന് ഏജൻസി വ്യക്തമാക്കി.


ഭരണഘടനാപരമായ അധികാരങ്ങൾ മറികടന്നാണ് ട്രംപ് താരിഫുകൾ ചുമത്തിയതെന്ന കീഴ്ക്കോടതി വിധി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. ഫെബ്രുവരി 20-ന് പുറപ്പെടുവിച്ച ഈ ചരിത്രപരമായ വിധിയെത്തുടർന്ന് ഐഇഇപിഎ പ്രകാരമുള്ള എല്ലാ താരിഫ് കോഡുകളും കാർഗോ സിസ്റ്റങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ഇറക്കുമതിക്കാർക്ക് നിർദ്ദേശം നൽകി. ഏകദേശം 175 ബില്യൺ അമേരിക്കൻ ഡോളറിലധികം തുക റീഫണ്ടായി നൽകേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ. പ്രതിദിനം 500 മില്യൺ ഡോളറിന്റെ വരുമാനനഷ്ടമാണ് ഇതുവഴി അമേരിക്കൻ ഖജനാവിനുണ്ടാകുന്നത്.കോടതി വിധി തിരിച്ചടിയായെങ്കിലും, ഇതിന് പകരമായി പുതിയൊരു നിയമപരമായ അതോറിറ്റിക്ക് കീഴിൽ 15 ശതമാനം ആഗോള താരിഫ് നടപ്പിലാക്കാൻ ട്രംപ് നീക്കം തുടങ്ങിക്കഴിഞ്ഞു. അമേരിക്കൻ വ്യാപാര നിയമത്തിലെ ഇതുവരെ പരീക്ഷിക്കപ്പെടാത്ത ‘സെക്ഷൻ 122’ പ്രകാരമാണ് പുതിയ നീക്കം. ഇത് പ്രകാരം 150 ദിവസത്തേക്ക് വരെ കോൺഗ്രസിന്റെ അംഗീകാരമില്ലാതെ തീരുവ ചുമത്താൻ പ്രസിഡന്റിന് സാധിക്കും. എന്നാൽ ഇതിനെതിരെയും വ്യാപകമായ നിയമപോരാട്ടങ്ങൾ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.


ആഗോള ഉൽപ്പാദന വിതരണ ശൃംഖലയുടെ കേന്ദ്രങ്ങളായ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളെയാണ് ട്രംപിന്റെ താരിഫ് യുദ്ധം ഏറ്റവും കൂടുതൽ ബാധിച്ചിരുന്നത്. കോടതി വിധിയോടെ ഈ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് താൽക്കാലിക ആശ്വാസം ലഭിച്ചെങ്കിലും, ട്രംപിന്റെ പുതിയ 15 ശതമാനം താരിഫ് പ്രഖ്യാപനം ആഗോള വിപണിയിൽ വീണ്ടും ആശങ്ക പടർത്തുകയാണ്. നിലവിൽ ഐഇഇപിഎ താരിഫുകൾക്ക് മാത്രമാണ് കോടതി വിധി ബാധകമാകുന്നത്; സെക്ഷൻ 232, 301 പ്രകാരമുള്ള മറ്റ് തീരുവകൾ തുടരും.




Feedback and suggestions