ട്രംപിൻ്റെ ഗാസ സമാധാന ബോർഡ് യോഗത്തിൽ നിരീക്ഷകരായി പങ്കെടുത്ത് ഇന്ത്യ; പലസ്തീൻ പ്രതിനിധികൾ ഇല്ലാത്ത 27 രാജ്യങ്ങളുടെ കൂട്ടായ്മ


20, February, 2026
Updated on 20, February, 2026 7


ഗാസയുടെ പുനർനിർമ്മാണത്തിനായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച 'ബോർഡ് ഓഫ് പീസ്' (Board of Peace) എന്ന സമാധാന ബോർഡിന്റെ ആദ്യ യോഗത്തിൽ ഇന്ത്യ പങ്കെടുത്തു. അംഗരാജ്യമായല്ല, മറിച്ച് നിരീക്ഷക രാജ്യമായാണ് ഇന്ത്യ വ്യാഴാഴ്ച നടന്ന സെഷനിൽ പങ്കാളിയായത്.വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസിയിലെ ചാർജ് ഡി അഫയേഴ്‌സ് നമഗ്യ ഖംപയാണ് ന്യൂഡൽഹിയെ പ്രതിനിധീകരിച്ച് യോഗത്തിൽ സംബന്ധിച്ചത്. ഡൊണാൾഡ് ജെ. ട്രംപ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിൽ വെച്ചായിരുന്നു യോഗം നടന്നത്.


ഗാസ മുനമ്പിൻ്റെ പുനർനിർമ്മാണത്തിനുള്ള പ്രധാന വേദിയായി ട്രംപ് അവതരിപ്പിച്ച ഈ സംരംഭത്തിൽ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗത്വമെടുത്തിട്ടില്ല. അർജന്റീന, അർമേനിയ, അസർബൈജാൻ, ഹംഗറി, പാകിസ്ഥാൻ, സൗദി അറേബ്യ, യുഎഇ എന്നിവയുൾപ്പെടെ 27 രാജ്യങ്ങളാണ് നിലവിൽ ഈ ബോർഡിലുള്ളത്. ഇതിന് പുറമെ ഇസ്രായേലും ബോർഡിൽ അംഗമാണ്. എന്നാൽ പലസ്തീനിൽ നിന്നുള്ള പ്രതിനിധികളാരും ഈ ഗ്രൂപ്പിംഗിന്റെ ഭാഗമല്ല എന്നത് ശ്രദ്ധേയമാണ്.ഗാസയുടെ പുനർനിർമ്മാണത്തിനായി 10 ബില്യൺ ഡോളർ ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഈ തുക എവിടെ നിന്ന് കണ്ടെത്തുമെന്നോ ഇതിനായി കോൺഗ്രസിന്റെ അനുമതി തേടുമോ എന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ പ്രക്രിയയുടെ രണ്ടാം ഘട്ടത്തിൽ ഈ ബോർഡ് നിർദ്ദേശിക്കപ്പെട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ആഗോള നേതാക്കളെ ട്രംപ് ഇതിലേക്ക് ക്ഷണിച്ചിരുന്നു. ജനുവരി 22-ന് ദാവോസിൽ വെച്ച് നടന്ന ലോഞ്ചിംഗ് ചടങ്ങിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.ഐക്യരാഷ്ട്രസഭയ്ക്ക് (UN) ഒരു ബദൽ സംവിധാനമായാണ് ട്രംപ് ഈ ബോർഡിനെ അവതരിപ്പിക്കുന്നത്. ലോകത്ത് സമാധാനം കൊണ്ടുവരുന്നതിൽ ഐക്യരാഷ്ട്രസഭ പരാജയപ്പെട്ടുവെന്നും അതിനാൽ ബോർഡ് ഓഫ് പീസ് യുഎന്നിന് പകരമായേക്കാമെന്നും ട്രംപ് വാദിക്കുന്നു.രണ്ട് വർഷമായി തുടരുന്ന യുദ്ധത്തിൽ തകർന്നടിഞ്ഞ ഗാസയുടെ പുനർനിർമ്മാണത്തിനായി ഏകദേശം 70 ബില്യൺ ഡോളർ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഹമാസിനെ നിരായുധരാക്കുക, ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുക, മാനുഷിക സഹായം സിവിലിയന്മാരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ് ബോർഡിന് മുന്നിലുള്ള വെല്ലുവിളികൾ.


കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള 20 ഇന പദ്ധതിയുടെ ഭാഗമായാണ് ട്രംപ് ഇത്തരമൊരു ആശയം ആദ്യമായി മുന്നോട്ട് വെച്ചത്. ഗാസയ്ക്ക് പുറമെ ലോകത്തെ മറ്റ് സംഘർഷ മേഖലകളിലും ഇടപെടാൻ ബോർഡിന് അധികാരമുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.മിഡിൽ ഈസ്റ്റിൽ ഇറാനുമായുള്ള സംഘർഷം മുറുകുന്ന പശ്ചാത്തലത്തിലാണ് വാഷിംഗ്ടണിൽ ഈ യോഗം നടന്നത്. താൻ ഒരു സമാധാന ചർച്ചക്കാരനാണെന്ന് അവകാശപ്പെടുന്ന ട്രംപ്, ഹമാസിനെ നിരായുധരാക്കാൻ ബലം പ്രയോഗിക്കേണ്ടി വരില്ലെന്നാണ് കരുതുന്നതെന്നും വ്യക്തമാക്കി.




Feedback and suggestions