16, February, 2026
Updated on 16, February, 2026 7
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നോർവേയിലെ ഓസ്ലോയിൽ എത്തി. ഇന്ത്യയും നോർവേയും തമ്മിലുള്ള സാമ്പത്തിക-ധനകാര്യ സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഓസ്ലോ വിമാനത്താവളത്തിൽ എത്തിയ മന്ത്രിയെ നോർവേയിലെ ഇന്ത്യൻ അംബാസഡർ ഗ്ലോറിയ ഗാങ്‌തെ സ്വീകരിച്ചു. സന്ദർശന വേളയിൽ നോർവീജിയൻ പ്രധാനമന്ത്രി യോനാസ് ഗാഹ് സ്റ്റോറുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. കൂടാതെ നോർവീജിയൻ ധനമന്ത്രി, വ്യാപാര-വ്യവസായ മന്ത്രി എന്നിവരുമായും നിർണ്ണായകമായ ഉഭയകക്ഷി ചർച്ചകൾ നടക്കും.
വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി നോർവേയിലെ പ്രമുഖ കമ്പനികളുടെ സിഇഒമാരുമായും നിക്ഷേപകരുമായും മന്ത്രി വട്ടമേശ ചർച്ചകൾ നടത്തും. ഓസ്ലോ സയൻസ് പാർക്ക് സന്ദർശിക്കുന്ന ധനമന്ത്രി അവിടുത്തെ സ്റ്റാർട്ടപ്പുകളുമായി സംവദിക്കുകയും നൂതന സാങ്കേതികവിദ്യകളിലും സംരംഭകത്വത്തിലും ഇന്ത്യയും നോർവേയും തമ്മിലുള്ള സഹകരണ സാധ്യതകൾ ആരായുകയും ചെയ്യും. ഓസ്ലോയിലെ ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തുന്ന ഒരു പ്രത്യേക പരിപാടിയും സന്ദർശനത്തിന്റെ ഭാഗമായി നിശ്ചയിച്ചിട്ടുണ്ട്.
നോർവേ സന്ദർശനത്തിന് മുന്നോടിയായി ജർമ്മനിയിൽ നടന്ന മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിൽ നിർമല സീതാരാമൻ പങ്കെടുത്തിരുന്നു. കാലാവസ്ഥാ വ്യതിയാനവും സുരക്ഷയും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ, കാലാവസ്ഥാ പ്രവർത്തനങ്ങൾക്കായി ഇന്ത്യ സ്വന്തം നിലയിൽ വലിയ തോതിൽ പണം നീക്കിവെക്കുന്നതിനെക്കുറിച്ച് അവർ സംസാരിച്ചു. ഇന്ത്യയുടെ കാലാവസ്ഥാ സംബന്ധമായ ചെലവുകൾ ജിഡിപിയുടെ 3.7 ശതമാനത്തിൽ നിന്നും 5.6 ശതമാനമായി വർദ്ധിച്ചുവെന്നും അന്താരാഷ്ട്ര സഹായത്തിനായി കാത്തുനിൽക്കാതെ ഇന്ത്യ ഈ രംഗത്ത് വലിയ നിക്ഷേപം നടത്തുന്നുണ്ടെന്നും മന്ത്രി അവിടെ വ്യക്തമാക്കിയിരുന്നു.