16, February, 2026
Updated on 16, February, 2026 9
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്ന 'ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026'-ന് ഇന്ന് ന്യൂഡൽഹിയിൽ തുടക്കമാകും. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വൈകുന്നേരം 5 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയുടെ ഭാഗമായുള്ള 'ഇന്ത്യ എഐ ഇംപാക്ട് എക്സ്പോ' ഉദ്ഘാടനം ചെയ്യും.സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്ധരും കമ്പനികളും ഈ മഹാസംഗമത്തിൽ അണിനിരക്കും.ഉച്ചകോടിയോടനുബന്ധിച്ച് നടക്കുന്ന എക്സ്പോയിൽ 300-ലധികം പവലിയനുകളാണ് ഒരുക്കിയിരിക്കുന്നത്. 'പീപ്പിൾ, പ്ലാനറ്റ്, പ്രോഗ്രസ്' എന്നീ മൂന്ന് ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്.
ആറൂറിലധികം സ്റ്റാർട്ടപ്പുകളും 13 വിദേശ രാജ്യങ്ങളുടെ പവലിയനുകളും എക്സ്പോയിൽ തങ്ങളുടെ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കും. ഉച്ചകോടിക്കായി എത്തുന്ന ആഗോള നേതാക്കളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഈ ഉച്ചകോടി ഇന്ത്യയിലെ യുവാക്കളുടെ കഴിവിനും രാജ്യത്തിന്റെ പുരോഗതിക്കും തെളിവാണെന്ന് എക്സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.ഉച്ചകോടിയുടെ ആദ്യ ദിനം റോഡ് സുരക്ഷയിൽ എഐ വരുത്തുന്ന മാറ്റങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. ഡാറ്റാ അധിഷ്ഠിത പരിഹാരങ്ങളിലൂടെ ഇന്ത്യയിലെ റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനെക്കുറിച്ച് ഗതാഗത മന്ത്രാലയത്തിലെയും ഐഐടികളിലെയും വിദഗ്ധർ ചർച്ച ചെയ്യും.അപകട സാധ്യതകൾ മുൻകൂട്ടി കാണുന്നതിനും ഡ്രൈവർമാർക്ക് മികച്ച പരിശീലനം നൽകുന്നതിനുമുള്ള എഐ ആപ്ലിക്കേഷനുകൾ സെഷന്റെ ഭാഗമാകും. കൂടാതെ വിദ്യാഭ്യാസ രംഗത്തും തൊഴിൽ മേഖലയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരുത്തുന്ന വലിയ മാറ്റങ്ങളെക്കുറിച്ചുള്ള നേതൃതല ചർച്ചകളും ഇന്ന് നടക്കും.
ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിൽ എഐ എപ്രകാരം പ്രയോജനപ്പെടുത്താം എന്നതായിരുന്നു മറ്റൊരു പ്രധാന വിഷയം. കോടതി നടപടികളിലെ സുതാര്യത ഉറപ്പാക്കാനും കേസുകൾ വേഗത്തിൽ തീർപ്പാക്കാനും എഐ സഹായിക്കും. പ്രെഡിക്റ്റീവ് അനലിറ്റിക്സ് ഉപയോഗിച്ച് തീരുമാനങ്ങൾ എടുക്കാനും വിർച്വൽ കോടതികൾ ശക്തിപ്പെടുത്താനും നിയമ ഗവേഷണം എളുപ്പമാക്കാനും എഐക്ക് സാധിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. കോടതികളിലെ കെട്ടിക്കിടക്കുന്ന കേസുകൾ കുറയ്ക്കുന്നതിനും ഇത് വലിയ സഹായമാകും.
കൃഷി മേഖലയിൽ എഐ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചുള്ള പ്രത്യേക സെഷനും ആദ്യ ദിനത്തിലുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനും കാർഷിക ഉൽപ്പാദനം വർദ്ധിപ്പിക്കാനുമുള്ള സാങ്കേതിക വിദ്യകൾ ഇതിൽ ചർച്ച ചെയ്യപ്പെടും.കൂടാതെ സാംസ്കാരിക മൂല്യങ്ങളും സാമൂഹിക നിയമങ്ങളും പരിഗണിക്കാത്ത എഐ സംവിധാനങ്ങൾ എങ്ങനെ പരാജയപ്പെടുന്നു എന്ന വിഷയത്തിലും ചർച്ചകൾ നടക്കും. തൊഴിൽ മേഖലയിൽ എഐ സൃഷ്ടിക്കുന്ന പുതിയ അവസരങ്ങളെക്കുറിച്ചും നിലവിലുള്ള തൊഴിലുകൾക്ക് സംഭവിക്കാവുന്ന മാറ്റങ്ങളെക്കുറിച്ചും വിദഗ്ധർ സംസാരിക്കും.ഗ്ലോബൽ സൗത്തിൽ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ ആഗോള എഐ ഉച്ചകോടിയാണിത്. പാരീസ്, ബെർലിൻ, ടോക്കിയോ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അഞ്ച് റൗണ്ട് ചർച്ചകൾക്ക് ശേഷമാണ് ഡൽഹിയിലെ ഈ മെഗാ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. മനുഷ്യരാശിയുടെ പുരോഗതിക്കും പരിസ്ഥിതി സംരക്ഷണത്തിനും എഐ എങ്ങനെ ഉപയോഗിക്കാം എന്നതാണ് ഈ ഉച്ചകോടിയുടെ അടിസ്ഥാന പ്രമാണം.