16, February, 2026
Updated on 16, February, 2026 6
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നാല് ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച ഇന്ത്യയിലെത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സന്ദർശനം.ഹെലികോപ്റ്ററുകളുടെയും ഹാമർ (HAMMER) പ്രിസിഷൻ ഗൈഡഡ് മിസൈലുകളുടെയും സംയുക്ത നിർമ്മാണവുമായി ബന്ധപ്പെട്ട പ്രധാന ചർച്ചകൾ സന്ദർശന വേളയിൽ നടക്കും. പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ പങ്കാളിയാണ് നിലവിൽ ഫ്രാൻസ്.മാക്രോണിന്റെ സന്ദർശനത്തിന് മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഫ്രഞ്ച് പ്രതിരോധ മന്ത്രി കാതറിൻ വൗട്രിനും ആറാമത് ഇന്ത്യ-ഫ്രാൻസ് വാർഷിക പ്രതിരോധ ചർച്ചയിൽ സഹ അധ്യക്ഷന്മാരാകും. കർണാടകയിലെ വേമഗലിലുള്ള ടാറ്റ എയർബസിന്റെ എച്ച് 125 (H125) ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ അസംബ്ലി ലൈനിന്റെ വെർച്വൽ ഉദ്ഘാടനത്തിന് ഇരു മന്ത്രിമാരും സാക്ഷ്യം വഹിക്കും. ഇത് ഇന്ത്യയുടെ ആഭ്യന്തര ഹെലികോപ്റ്റർ നിർമ്മാണ രംഗത്ത് വലിയ ചുവടുവെപ്പായി മാറും.പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാക്രോണും തമ്മിലുള്ള കൂടിക്കാഴ്ചയിൽ 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട നിർണ്ണായക പ്രഖ്യാപനം ഉണ്ടായേക്കും. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ തന്നെ ഇവ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.ഇന്ത്യൻ സേനയുടെ നവീകരണം വേഗത്തിലാക്കാൻ ഈ കരാർ സഹായിക്കും. സാങ്കേതിക കൈമാറ്റം, സംയുക്ത ഉൽപ്പാദനം എന്നിവയിലൂടെ പ്രതിരോധ വ്യാവസായ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്യും.പ്രതിരോധത്തിന് പുറമെ ആണവോർജ്ജം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലേക്കും ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെ സുരക്ഷിതവും ധാർമ്മികവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ-ഫ്രാൻസ് എഐ റോഡ്മാപ്പ് തയ്യാറാക്കും. കൂടാതെ മൂന്നാം രാജ്യങ്ങളിൽ സംയുക്ത പദ്ധതികൾ നടപ്പിലാക്കുന്നതിനെക്കുറിച്ചും സന്ദർശനത്തിൽ ധാരണയാകും.