8, February, 2026
Updated on 8, February, 2026 8
വാഷിംഗ്ടൺ പോസ്റ്റ് പ്രസാധകനും സിഇഒയുമായ വിൽ ലൂയിസ് സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ചു. പത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പുനഃസംഘടനയുടെ ഭാഗമായി മൂന്നിലൊന്ന് ജീവനക്കാരെ പിരിച്ചുവിട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ഈ അപ്രതീക്ഷിത മാറ്റം. സ്ഥാപനത്തിന് ഇതിലും മികച്ച ഒരു ഉടമയെ ലഭിക്കാനില്ലെന്ന് ഉടമ ജെഫ് ബെസോസിനെ പ്രശംസിച്ചുകൊണ്ട് അയച്ച ചെറിയ ഇമെയിലിലൂടെയാണ് അദ്ദേഹം വിടവാങ്ങൽ അറിയിച്ചത്. നിലവിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജെഫ് ഡി’ഓനോഫ്രിയോയെ താൽക്കാലിക പ്രസാധകനായി നിയമിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു കാലമായി വലിയ പ്രതിസന്ധികളിലൂടെയാണ് വാഷിംഗ്ടൺ പോസ്റ്റ് കടന്നുപോകുന്നത്. ഈ ആഴ്ച മാത്രം 300-ലധികം പത്രപ്രവർത്തകരെയാണ് പത്രത്തിൽ നിന്ന് പിരിച്ചുവിട്ടത്. സ്‌പോർട്‌സ്, ബുക്‌സ് വിഭാഗങ്ങൾ നിർത്തലാക്കുകയും ഏഷ്യയിലേയും മിഡിൽ ഈസ്റ്റിലേയും ബ്യൂറോകൾ അടച്ചുപൂട്ടുകയും ചെയ്തു. ഡൽഹി ബ്യൂറോ ചീഫ് പ്രാൻഷു വർമ്മ, പ്രമുഖ കോളമിസ്റ്റ് ഇഷാൻ തരൂർ തുടങ്ങിയവർക്കും ജോലി നഷ്ടപ്പെട്ടവരിലുണ്ട്. വരിക്കാരുടെ എണ്ണത്തിലുണ്ടായ കുറവും സാമ്പത്തിക പ്രതിസന്ധിയുമാണ് ഈ കടുത്ത തീരുമാനങ്ങളിലേക്ക് നയിച്ചതെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.2024 ജനുവരിയിൽ ചുമതലയേറ്റ ലൂയിസിന്റെ കാലാവധി തുടക്കം മുതൽ വിവാദങ്ങൾ നിറഞ്ഞതായിരുന്നു. വാർത്തകൾക്കായി പണം നൽകുന്ന രീതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും എക്സിക്യൂട്ടീവ് എഡിറ്റർ സാലി ബുസ്ബിയുടെ വിടവാങ്ങലും അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ബാധിച്ചു. ന്യൂസ് റൂം ജീവനക്കാരുടെ യൂണിയനായ ‘വാഷിംഗ്ടൺ പോസ്റ്റ് ഗിൽഡ്’ അദ്ദേഹത്തിന്റെ രാജിയെ സ്വാഗതം ചെയ്തു. ലൂയിസ് സ്ഥാപനത്തെ തകർക്കാൻ ശ്രമിച്ചുവെന്നും, പത്രം രക്ഷിക്കാനായി ബെസോസ് ഉടൻ പിരിച്ചുവിടലുകൾ പിൻവലിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.