കെ-റെയിലിന് റെയിൽവേ അനുമതി നൽകിയില്ല; അതിവേഗ യാത്രയ്ക്കായി ഇനി റാപിഡ് റെയിൽ: മുഖ്യമന്ത്രി പിണറായി വിജയൻ


30, January, 2026
Updated on 30, January, 2026 11


കേരളം ഏറെ ചർച്ച ചെയ്ത കെ-റെയിൽ (സിൽവർ ലൈൻ) പദ്ധതിക്ക് റെയിൽവേ മന്ത്രാലയം അനുമതി നൽകാത്ത സാഹചര്യത്തിലാണ് റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) പരിഗണിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് പദ്ധതി മാറ്റത്തിൻ്റെ പിന്നിലെ സാഹചര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചത്. അതിവേഗ ഗതാഗത സംവിധാനം സംസ്ഥാനത്തിന് അനിവാര്യമാണെങ്കിലും സാങ്കേതികവും ഭരണപരവുമായ തടസ്സങ്ങൾ കെ-റെയിലിന് തിരിച്ചടിയായെന്ന് അദ്ദേഹം പറഞ്ഞു.കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചപ്പോൾ പലവിധത്തിലുള്ള തടസ്സങ്ങളാണ് നേരിടേണ്ടി വന്നത്. ഇത്തരം പദ്ധതികൾ നടപ്പിലാക്കാൻ റെയിൽവേയുടെ അനുമതി അത്യന്താപേക്ഷിതമാണ്. എന്നാൽ പലതവണ ശ്രമിച്ചിട്ടും അനുമതി ലഭിച്ചില്ല.ഈ ഘട്ടത്തിലാണ് മെട്രോമാൻ ഇ. ശ്രീധരൻ ഇടപെട്ടതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കേന്ദ്രത്തിലെ അധികാര കേന്ദ്രങ്ങളുമായി അടുത്ത ബന്ധമുള്ള വ്യക്തി എന്ന നിലയിലാണ് ഇ. ശ്രീധരന്റെ നിർദ്ദേശങ്ങൾ സർക്കാർ പരിഗണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതിവേഗ റെയിൽ പദ്ധതിക്കായി ഇ. ശ്രീധരനും കെ.വി. തോമസും താനും ചേർന്ന് ഡൽഹിയിൽ റെയിൽവേ മന്ത്രിയെ നേരിട്ട് കണ്ടിരുന്നുവെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി.


"കേന്ദ്രത്തിന് ഒരു പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ സമീപിച്ചാൽ അതിന് അനുമതി നൽകാൻ അവർ തയ്യാറാണെന്നും ശ്രീധരൻ എന്നോട് പറഞ്ഞിരുന്നു. എന്നാൽ ഞങ്ങൾ റെയിൽവേ മന്ത്രിയെ കണ്ടപ്പോൾ അങ്ങനെയൊരു പദ്ധതി അദ്ദേഹത്തിന്റെ മനസ്സിൽ പോലുമില്ലായിരുന്നു. ഞങ്ങൾ നിർദ്ദേശം സമർപ്പിച്ച് മറുപടിക്കായി കാത്തിരുന്നുവെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല," മുഖ്യമന്ത്രി പറഞ്ഞു.റെയിൽവേ മന്ത്രാലയത്തിൽ നിന്ന് അനുകൂല നിലപാട് ഉണ്ടാകാത്ത സാഹചര്യത്തിലാണ് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് കീഴിലുള്ള ഡൽഹി-മീററ്റ് ആർആർടിഎസ് പദ്ധതി ശ്രദ്ധയിൽപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര നഗരവികസന മന്ത്രി കേരളത്തിൽ എത്തിയപ്പോൾ ഇക്കാര്യം സംസാരിച്ചു.പദ്ധതി നിർദ്ദേശം സമർപ്പിച്ചാൽ അനുമതി നൽകാമെന്ന് അദ്ദേഹം പരസ്യമായി സമ്മതിച്ചു. ആ വാക്ക് വിശ്വാസത്തിലെടുത്താണ് തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള റാപിഡ് റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ മന്ത്രിസഭ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.






Feedback and suggestions