5, January, 2026
Updated on 5, January, 2026 73
ഇന്ത്യയ്ക്കെതിരെ വീണ്ടും താരിഫ് ഭീഷണി ഉയർത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. "റഷ്യൻ എണ്ണ പ്രശ്നം" പരിഹരിക്കാൻ സഹായിച്ചില്ലെങ്കിൽ ഇന്ത്യൻ ഇറക്കുമതിക്ക് നിലവിലുള്ള തീരുവ വർധിപ്പിക്കാൻ കഴിയുമെന്ന് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞതായി റിപ്പോർട്ട്.
ഇന്ത്യയുടെ റഷ്യയുമായുള്ള എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ടാണ് ട്രംപിൻ്റെ പരാമർശം. ട്രംപ് ഭരണകൂടം വളരെക്കാലമായി ഇതിന് എതിരാണ്. 2025 ഓഗസ്റ്റിൽ ഇന്ത്യയുടെ മേലുള്ള തീരുവ 50% ആയി ഇരട്ടിയാക്കാൻ ഇന്ത്യ- റഷ്യ എണ്ണ വ്യാപാരം കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടു. തൻ്റെ പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയു ട്രംപ് പരാമർശിച്ചു. മോദി ഒരു "നല്ല വ്യക്തി"യാണെന്നും യുഎസ് പ്രസിഡന്റ് സന്തുഷ്ടനല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും പറഞ്ഞു. അവർക്ക് എന്നെ സന്തുഷ്ടനാക്കണമായിരുന്നു. അടിസ്ഥാനപരമായി പ്രധാനമന്ത്രി മോദി നല്ലൊരു മനുഷ്യനാണ്. നല്ലൊരു വ്യക്തിയാണ്. ഞാൻ സന്തുഷ്ടനല്ലെന്ന് അദ്ദേഹത്തിന് (പ്രധാനമന്ത്രി മോദിക്ക്) അറിയാമായിരുന്നു. എന്നെ സന്തോഷിപ്പിക്കേണ്ടത് പ്രധാനമായിരുന്നു. അവർ വ്യാപാരം ചെയ്യുന്നു, നമുക്ക് അവരുടെ മേൽ വളരെ വേഗത്തിൽ തീരുവ ഉയർത്താൻ കഴിയും..." വൈറ്റ് ഹൗസ് പങ്കിട്ട ഒരു ഓഡിയോയിൽ ട്രംപ് പറയുന്നത് കേട്ടു.വെനിസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെ പിടികൂടിയതിനുശേഷം അമേരിക്കയുടെ അടുത്ത നടപടികൾ വിശദീകരിക്കുന്നതിനിടെയാണ് ട്രംപ് പ്രസ്തുത പരാമർശനം നടത്തിയത്. വെനിസ്വേലയ്ക്ക് എതിരായ അമേരിക്കയുടെ ഏറ്റവും പുതിയ ആക്രമണങ്ങളിലും എണ്ണ ഒരു പ്രധാന ഘടകമായിരുന്നു.വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടുന്നതിലേക്ക് നയിച്ച ഓപ്പറേഷനുശേഷം, വെനിസ്വേലയുടെ എണ്ണ വ്യവസായത്തിൽ അമേരിക്ക "വളരെ ശക്തമായി ഇടപെടും" എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പറഞ്ഞു.