നാളികേര കര്‍ഷകര്‍ക്ക് തിരിച്ചടി സമ്മാനിച്ച് വിപണി


5, January, 2026
Updated on 5, January, 2026 61


കോഴിക്കോട്: നാളികേര കര്‍ഷകര്‍ക്ക് തിരിച്ചടി സമ്മാനിച്ച് വിപണി. പച്ചത്തേങ്ങ വില താഴോട്ടിറങ്ങുകയാണ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 78 രൂപയില്‍ നിന്ന് 55 രൂപയിലേക്കാണ് ഒരു കിലോയുടെ വിലയെത്തിയിരിക്കുന്നത്. 2025ല്‍ നാളികേരം കൈവരിച്ച സര്‍വ്വകാല റെക്കോഡില്‍ നിന്നാണ് ഈ ഇറക്കം. ഇനിയും വില കുറയാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.വിപണികളിലേക്ക് തേങ്ങ ധാരാളമായി എത്തുന്നതാണ് നിലവിലെ വിലയിടിവിന് കാരണം. സീസണ്‍ ആകുന്നതോടെ തേങ്ങയുടെ വരവ് ഇനിയും ഉയരുമെന്ന് വ്യാപാരികള്‍ പറയുന്നു. 2024ന് സമാനമായ വിലയിലാണ് നിലവില്‍ തേങ്ങ വ്യാപാരം.


നാളികേര വില വര്‍ധിച്ചതോടെ പലരും തെങ്ങ് കൃഷി ആരംഭിച്ചു. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിളവെടുപ്പ് കൂടിയതും വിലയിടിവ് കാരണമായിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്നുള്ള നാളികേരത്തിന് പുറമെ ഇന്തോനേഷ്യയില്‍ നിന്നും കേരളത്തിലേക്ക് നാളികേരമെത്തുന്നുണ്ട്.നാളികേര കര്‍ഷകര്‍ക്ക് വിലയിടിന് തിരിച്ചടി സമ്മാനിക്കുമ്പോള്‍, വെളിച്ചെണ്ണ വാങ്ങിക്കുന്നവര്‍ക്ക് ഇത് അനുകൂലമായ സമയമാണ്. നാളികേരത്തിന്റെ വരവ് വര്‍ധിച്ചത് വെളിച്ചെണ്ണ വില കുറയ്ക്കാനും വഴിവെച്ചു. 500 രൂപയ്ക്ക് മുകളില്‍ ലിറ്ററിന് വിലയുണ്ടായിരുന്ന വെളിച്ചെണ്ണയ്ക്ക് നിലവില്‍ 350 രൂപയ്ക്കടുത്താണ് വില. അത് ഇനിയും താഴേക്ക് വരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.കൊപ്ര വിലയും കുറഞ്ഞു. ക്വിന്റലിന് 9,000 രൂപയുണ്ടായിരുന്ന കൊപ്ര 2025ല്‍ ഓണക്കാലത്ത് 27,000 രൂപയിലേക്കാണ് കുതിച്ചത്. എന്നാല്‍ നിലവില്‍ 20,000 രൂപയാണ് വില. അത് ഇനിയും താഴ്‌ന്നേക്കാം.


മറ്റ് ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി നികുതി വര്‍ധിച്ചതും നേരത്തെ വെളിച്ചെണ്ണയുടെ വില വര്‍ധിക്കാന്‍ വഴിവെച്ചിരുന്നു. എന്നാല്‍ ആഗോളതലത്തിലെ ഉത്പാദനം വര്‍ധിക്കുന്നത് വില കുറയാന്‍ സഹായിക്കുമെന്ന് ലോകബാങ്ക് വ്യക്തമാക്കി.




Feedback and suggestions