രണ്ടാം ട്രംപ് ഭരണകൂടകാലത്ത് രണ്ടു ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ അമേരിക്ക വിട്ടതായി റിപ്പോര്‍ട്ട്


31, December, 2025
Updated on 31, December, 2025 62


വാഷിംഗ്ടണ്‍: അമേരിക്കയില്‍ ട്രംപിന്റെ നേതൃത്വത്തില്‍ രണ്ടാം തവണ അധികാരമേറ്റതിനു പിന്നാലെ അനധികൃത കുടിയേറ്റക്കാര്‍ വന്‍തോതില്‍ രാജ്യം വിടുന്നതായി റിപ്പോര്‍ട്ട്. ആഭ്യന്തര സുരക്ഷാവകുപ്പ് പുറത്തുവിട്ട കണക്കില്‍ രണ്ടു ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ സ്വമേധയാ അമേരിക്ക വിട്ടതായാണ് റിപ്പോര്‍ട്ട്. 19 ലക്ഷം പേരാണ് സ്വന്തമായി മാതൃരാജ്യത്തേയ്ക്ക് മടങ്ങിപ്പോയത്.


കൂടാതെ ഇമിഗ്രേഷന്‍ വകുപ്പ് ആറുലക്ഷത്തോളം ആളുകളെ നാടുകടത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇവ രണ്ടും കൂടി കൂട്ടുമ്പോള്‍ രണടര ദശലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാര്‍ മടങ്ങിപ്പോയി. രണ്ടാം വട്ടം ട്രംപ് അധികാരമേറ്റതിനു പിന്നാലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചതിനു പിന്നാലെയാണ് അനധികൃത കുടിയേറ്റക്കാര്‍ യുഎസ് വിടുന്നതെന്നാണ് ഡിഎച്ച്എസ് അവകാശവാദം.


അനധികൃത കുടിയേറ്റക്കാര്‍ക്ക് സ്വമേധയാ മടങ്ങിപ്പോകുന്നതിനുള്ള പദ്ധതികള്‍ കൂടുതല്‍ വ്യപകമാക്കിയതും അനധികൃത കുടിയേറ്റക്കാരുടെ മടങ്ങിപ്പോക്കലിനു വേഗത കൂട്ടി. ഐസിഇയില്‍ നിലവില്‍ 6,500 ഉദ്യോഗസ്ഥരാണുള്ളത്. ഇവരെ ഉപയോഗിച്ച് പൂര്‍ണമായും അനധികൃത കുടിയേറ്റക്കാരെ നാടുകടത്താന്‍ കഴിയില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് സ്വമേധയാ തിരികെ പോകാനുള്ള പദ്ധതിക്ക് ഭരണകൂടം കൂടുതല്‍ പ്രോത്സാഹനം നല്കുന്നത്.


സി.ബി.പി ഹോം മൊബൈല്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യുന്ന നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് അവരുടെ നാട്ടിലേക്ക് ് സൗജന്യ വിമാന ടിക്കറ്റ് ലഭിക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം അവഗണിക്കുന്ന കുടിയേറ്റക്കാര്‍ക്ക് അറസ്റ്റ് നേരിടേണ്ടിവരുമെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം സിബിഎസ് ന്യൂസിനോട് പറഞ്ഞു.


എന്നാല്‍ പുറത്തുവിട്ട ആളുകളുടെ എണ്ണം സംബന്ധിച്ച് സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്.കാറ്റോ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡേവിഡ് ബിയര്‍ ഈ കണക്കില്‍ സംശയം മുന്നോട്ടുവെച്ചിട്ടുണ്ട്.സ്വമേധയാ തിരികെപ്പോയവരും നാടു കടത്തപ്പെട്ടവരും തമ്മിലുള്ള കണക്ക് വെവ്വേറെ എടുക്കുക എന്നതിലാണ് അദ്ദേഹം സംശയം പ്രകടിപ്പിച്ചിട്ടുള്ളത്.




Feedback and suggestions