13, September, 2026
Updated on 13, September, 2026 9
ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് (BRICS) ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ ചൈനയ്ക്ക് ശക്തമായ പരോക്ഷ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതികവിദ്യയും തന്ത്രപ്രധാനമായ ധാതുക്കളും (critical minerals) ഒരു രാജ്യവും മറ്റുള്ളവർക്കെതിരെ ആയുധമാക്കരുതെന്നും, ഇത്തരം നീക്കങ്ങൾ ലോകരാജ്യങ്ങളുടെ പൊതുവായ വളർച്ചയ്ക്ക് വലിയ തടസ്സങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമാണ് ലോകത്തിന് ആവശ്യമെന്ന് ചൂണ്ടിക്കാട്ടിയ മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ വേദിയിലിരുത്തിക്കൊണ്ടാണ് ഈ നിർണായക പരാമർശം നടത്തിയത്.
സ്മാർട്ട്‌ഫോണുകൾ മുതൽ സോളാർ പാനലുകൾ വരെ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അപൂർവ ലോഹങ്ങളുടെയും (rare earths) പ്രധാന ധാതുക്കളുടെയും ആഗോള വിതരണ ശൃംഖലയിൽ ചൈനയ്ക്കുള്ള കുത്തകയെയും അധികാരപ്രയോഗത്തെയുമാണ് പ്രധാനമന്ത്രി ലക്ഷ്യമിട്ടത്. ലോകത്തെ 90 ശതമാനത്തോളം അപൂർവ ധാതുക്കളും പ്രോസസ്സ് ചെയ്യുന്നത് ചൈനയാണ്. അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം അത്യാധുനിക സാങ്കേതികവിദ്യകൾക്ക് ആവശ്യമായ ഇത്തരം ധാതുക്കളുടെ കയറ്റുമതിയിൽ ചൈന കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വിതരണ ശൃംഖലയിൽ ആധിപത്യം സ്ഥാപിച്ചുകൊണ്ടുള്ള ചൈനയുടെ ഈ നീക്കം ലോകരാജ്യങ്ങളെ വലിയ രീതിയിൽ ബാധിച്ചു. ഉൽപ്പാദന, ഹരിതോർജ്ജ മേഖലകളിൽ വലിയ മുന്നേറ്റം ലക്ഷ്യമിടുന്ന ഇന്ത്യയ്ക്കും ഇത്തരം ധാതുക്കളുടെ തടസ്സമില്ലാത്ത വിതരണം സുപ്രധാനമാണ്. ഈ സാഹചര്യത്തിലാണ് സാങ്കേതികവിദ്യ സ്വീകരിക്കുന്നതിൽ സുതാര്യത വേണമെന്നും അത് ആയുധവൽക്കരിക്കരുതെന്നും മോദി തുറന്നടിച്ചത്.
ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള ലോജിസ്റ്റിക്സ് സപ്ലൈ ചെയിൻ സഹകരണ ചട്ടക്കൂട് വിതരണ ശൃംഖലകളെ കൂടുതൽ വിശ്വസനീയവും സുരക്ഷിതവുമാക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പകർച്ചവ്യാധികൾ മുൻകൂട്ടി കണ്ടെത്തുന്നതിനും നേരിടുന്നതിനുമുള്ള 'ബ്രിക്സ് ഏർലി വാണിംഗ് സിസ്റ്റം' (BRICS Early Warning System) നടപ്പിലാക്കാൻ അംഗരാജ്യങ്ങൾ തമ്മിൽ സമവായത്തിലെത്തിയത് ഉച്ചകോടിയുടെ വലിയ നേട്ടമാണെന്നും അദ്ദേഹം വിലയിരുത്തി. ഇതിനുപുറമെ, നവീകരണ മേഖലയ്ക്ക് കരുത്തേകാൻ ബ്രിക്സ് രാജ്യങ്ങളിലെ സ്റ്റാർട്ടപ്പുകളെയും ഇൻകുബേറ്ററുകളെയും പരസ്പരം ബന്ധിപ്പിക്കുന്നതിനായി 'ബ്രിക്സ് ഇൻകുബേറ്റർ നെറ്റ്‌വർക്കും', നൂതനവും പ്രായോഗികവുമായ ആശയങ്ങളെ സാമ്പത്തികമായി പ്രോത്സാഹിപ്പിക്കാൻ 'ബ്രിക്സ് സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ ഫണ്ടും' ഇന്ത്യ ഉച്ചകോടിയിൽ മുന്നോട്ടുവെച്ചു.
കാർഷിക മേഖലയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളും അദ്ദേഹം വേദിയിൽ വിശദീകരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ജിയോസ്പേഷ്യൽ സാങ്കേതികവിദ്യ, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ എന്നിവ കർഷകരുടെ യഥാർത്ഥ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഡിജിറ്റൽ അഗ്രികൾച്ചർ നെറ്റ്‌വർക്ക് കാർഷിക രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കർഷകർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ബ്രിക്സ് കൂട്ടായ്മ വലിയ പങ്ക് വഹിക്കുമെന്നും സമാപന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.