ആണവായുധ പദവി മാത്രമാണ് ഏക പോംവഴി, ആഗോള സംഘർഷങ്ങൾക്ക് കാരണം യുഎസ് എന്ന് കിം ജോങ് ഉൻ


23, June, 2026
Updated on 23, June, 2026 2


ഉത്തരകൊറിയയുടെ ആണവശേഷി വർദ്ധിപ്പിക്കുന്നതിനെ ശക്തമായി ന്യായീകരിച്ച് ഭരണാധികാരി കിം ജോങ് ഉൻ രംഗത്ത്. പ്രവചനാതീതമായി മാറിക്കൊണ്ടിരിക്കുന്ന ആഗോള സുരക്ഷാ അന്തരീക്ഷത്തെ നേരിടാനുള്ള ഏക വഴി ഉത്തരകൊറിയയുടെ ആണവായുധ രാജ്യ പദവി പൂർണ്ണമായി വിനിയോഗിക്കുക എന്നത് മാത്രമാണെന്ന് കിം ജോങ് ഉൻ പറഞ്ഞു.


ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി യോഗത്തിൽ സംസാരിക്കവെ, യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും (പശ്ചിമേഷ്യ) സംഘർഷങ്ങൾക്ക് ആക്കം കൂട്ടുന്നതിനും രക്തച്ചൊരിച്ചിൽ വർദ്ധിപ്പിക്കുന്നതിനും കാരണം അമേരിക്കയാണെന്ന് കിം കുറ്റപ്പെടുത്തിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ (KCNA) റിപ്പോർട്ട് ചെയ്തു.ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന ശക്തികളുടെ ഗുണ്ടാ സ്വഭാവമുള്ള അത്യാഗ്രഹം കാരണം ലോകമെമ്പാടും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത രീതിയിലുള്ള ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നതെന്നും വിവിധ മേഖലകളിലെ ഏറ്റുമുട്ടലുകൾ കൂടുതൽ അക്രമാസക്തമായി മാറിക്കൊണ്ടിരിക്കുകയാണെന്നും കിം പറഞ്ഞു.അമേരിക്കയും ദക്ഷിണ കൊറിയയും ചേർന്ന് തങ്ങളുടെ സംയുക്ത സൈനിക, ആണവ നിലപാടുകൾ നിരന്തരം ശക്തിപ്പെടുത്തുന്നതിലൂടെ കൊറിയൻ ഉപദ്വീപിലെ സുരക്ഷാ സാഹചര്യം കൂടുതൽ അപകടകരമാക്കുകയാണെന്നും ഇത് ഉത്തരകൊറിയയെ ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.


"വിവിധ രീതികളിൽ സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന പ്രവചനാതീതമായ അന്താരാഷ്ട്ര സൈനിക, രാഷ്ട്രീയ സാഹചര്യങ്ങളെ സജീവമായും ആത്മവിശ്വാസത്തോടെയും നേരിടാനുള്ള ഏറ്റവും ശരിയും ഏകവുമായ മാർഗ്ഗം ആണവശക്തി നിരന്തരം വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, അതോടൊപ്പം ഒരു ആണവായുധ രാജ്യത്തിന്റെ പദവി പൂർണ്ണമായി വിനിയോഗിക്കുക എന്നതുമാണ്," കിമ്മിൻ്റെ വാക്കുകൾ ഉദ്ധരിച്ച് കെസിഎൻഎ റിപ്പോർട്ട് ചെയ്തു.


ഏതൊക്കെ തരത്തിലുള്ള ആണവ നടപടികളാണ് സ്വീകരിക്കുന്നതെന്ന് കെസിഎൻഎ വ്യക്തമാക്കുന്നില്ലെങ്കിലും, വർഷങ്ങളായി നിലനിൽക്കുന്ന അന്താരാഷ്ട്ര ഉപരോധങ്ങളും നയതന്ത്ര സമ്മർദ്ദങ്ങളും അവഗണിച്ച് തങ്ങളുടെ തന്ത്രപരമായ പ്രതിരോധശേഷി കൂടുതൽ ശക്തിപ്പെടുത്തുമെന്ന പ്യോങ്യാങ്ങിന്റെ ഉറച്ച നിലപാടാണ് കിമ്മിന്റെ ഈ വാക്കുകൾ വീണ്ടും അടിവരയിടുന്നത്.


ആണവശേഷി വർദ്ധിപ്പിക്കുന്നതിന് പുറമെ, കൂടുതൽ നൂതനമായ പരമ്പരാഗത ആയുധങ്ങൾ വികസിപ്പിക്കാൻ കിം ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ 10,000 ടൺ ശേഷിയുള്ള തന്ത്രപ്രധാനമായ ഗൈഡഡ് മിസൈൽ ക്രൂയിസറിന്റെ നിർമ്മാണം വേഗത്തിലാക്കാനും അദ്ദേഹം ആവശ്യപ്പെട്ടതായി കെസിഎൻഎ റിപ്പോർട്ട് ചെയ്തു.


വർഷങ്ങളായി അന്താരാഷ്ട്ര ഉപരോധങ്ങളും നയതന്ത്ര സമ്മർദ്ദങ്ങളും നേരിടുന്നുണ്ടെങ്കിലും തങ്ങളുടെ ആണവ പദ്ധതി ഉപേക്ഷിക്കില്ലെന്ന നിലപാടിലാണ് ഉത്തരകൊറിയ കാലങ്ങളായി തുടരുന്നത്. തങ്ങളുടെ ആണവ പദവി മാറ്റാനാവാത്തതാണെന്ന് പ്യോങ്യാങ് ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്, ഇത് മേഖലയിലെ ഇതര ശക്തികൾക്കും ആഗോള സമൂഹത്തിനും ഇടയിൽ ആശങ്ക വർദ്ധിപ്പിക്കുന്നത് തുടരുകയാണ്.




Feedback and suggestions