പുടിൻ - ട്രംപ് ഫോൺ സംഭാഷണം 90 മിനിറ്റ് നീണ്ടു; വൈറ്റ് ഹൗസ് വെടിവെപ്പും ഇറാൻ യുദ്ധവും ചർച്ചയായി


30, April, 2026
Updated on 30, April, 2026 1


റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിൽ 90 മിനിറ്റ് നീണ്ട നിർണ്ണായക ഫോൺ സംഭാഷണം നടത്തി. ഇറാൻ യുദ്ധം, ഉക്രൈൻ സംഘർഷം, വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട ചടങ്ങിലുണ്ടായ വെടിവെപ്പ് തുടങ്ങി ആഗോളതലത്തിൽ ശ്രദ്ധാകേന്ദ്രമായ വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. സംഭാഷണം "സൗഹൃദപരവും ബിസിനസ്സ് രീതിയിലുള്ളതും" ആയിരുന്നുവെന്ന് ക്രെംലിൻ വിശേഷിപ്പിച്ചു.വാഷിംഗ്ടണിലെ ഉന്നതതല ചടങ്ങിനിടെ ട്രംപിന് നേരെയുണ്ടായ വധശ്രമത്തെ പുടിൻ അപലപിക്കുകയും ട്രംപിന് പിന്തുണ അറിയിക്കുകയും ചെയ്തതായി ക്രെംലിൻ സഹായി യൂറി ഉഷാക്കോവ് പറഞ്ഞു. ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടാനുള്ള ട്രംപിന്റെ തീരുമാനത്തെ റഷ്യൻ നേതാവ് പിന്തുണച്ചു. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. ഇറാൻ വിഷയത്തിൽ പുടിൻ ചില നിർദ്ദേശങ്ങൾ ട്രംപിന് മുന്നിൽ വെച്ചതായും റിപ്പോർട്ടുകളുണ്ട്.യുക്രൈൻ വിഷയത്തിൽ, നിലവിലെ സംഘർഷം പരിഹരിക്കുന്നതിനുള്ള കരാർ "അടുത്തെത്തിയതായി" ട്രംപ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ ഉക്രൈൻ "ഭീകരവാദ രീതികൾ" അവലംബിക്കുകയാണെന്ന് പുടിൻ ആരോപിച്ചു. മെയ് മാസത്തിൽ നടക്കാനിരിക്കുന്ന വിക്ടറി ഡേ ആഘോഷ വേളയിൽ ഉക്രൈനിൽ വെടിനിർത്തൽ വേണമെന്ന പുടിന്റെ നിർദ്ദേശത്തോട് ട്രംപ് പോസിറ്റീവായി പ്രതികരിച്ചതായാണ് വിവരം. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, ഊർജ്ജ സഹകരണത്തെക്കുറിച്ചും ചർച്ചകൾ നടന്നു.പ്രസിഡന്റ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ ഡിന്നറിനിടെയുണ്ടായ സുരക്ഷാ വീഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് പുടിന്റെ ഫോൺ കോൾ എത്തിയത്. കോൾ തോമസ് അല്ലൻ (31) എന്നയാൾ തോക്കുകളും കത്തികളുമായി ചടങ്ങ് നടന്ന ഹോട്ടലിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചിരുന്നു.സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടതോടെ വെടിയൊച്ചകൾ മുഴങ്ങുകയും പരിഭ്രാന്തി പടരുകയും ചെയ്തു. ട്രംപിനെ ഉടൻ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഒന്നിലധികം സംസ്ഥാനങ്ങൾ പിന്നിട്ട് വാഷിംഗ്ടണിലെത്തിയ ഇയാൾ അതീവ സുരക്ഷയുള്ള ഹോട്ടലിൽ എങ്ങനെ പ്രവേശിച്ചു എന്നത് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.ഫെബ്രുവരി 28-ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെയും മുതിർന്ന സൈനിക മേധാവികളെയും അമേരിക്കയും ഇസ്രായേലും സംയുക്ത ആക്രമണത്തിലൂടെ വധിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. തുടർന്ന് അഞ്ച് ആഴ്ചയിലേറെയായി നീണ്ടുനിൽക്കുന്ന ബോംബാക്രമണത്തിൽ ഇറാന്റെ വ്യാവസായിക മേഖലകൾ തകർന്നു. കടുത്ത തൊഴിലില്ലായ്മയും പണപ്പെരുപ്പവുമാണ് ഇറാനിൽ നിലനിൽക്കുന്നത്.കഴിഞ്ഞ ആഴ്ച, ഇറാനുമായുള്ള വെടിനിർത്തൽ ട്രംപ് അനിശ്ചിതകാലത്തേക്ക് നീട്ടിയിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനായി കൃത്യമായ ഒരു നിർദ്ദേശം രൂപീകരിക്കാൻ ഇറാൻ സമയം അനുവദിക്കാനാണ് ഈ തീരുമാനം. നേരത്തെ ഏപ്രിൽ 11, 12 തീയതികളിൽ ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾ ഫലപ്രദമായിരുന്നില്ല. പുതിയ സാഹചര്യത്തിൽ പുടിന്റെ ഇടപെടൽ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്നാണ് ലോകം കരുതുന്നത്.




Feedback and suggestions